ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന തന്റെ ആവശ്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. 2019ൽ നിവേദനം നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി.
യു.കെയിൽ 2003ൽ രജിസ്റ്റർ ചെയ്‌ത ബാക്ഓപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്‌ടറിൽ ഒരാളാണ് രാഹുലെന്ന് ഹർജിയിൽ ആരോപിച്ചു. കമ്പനിയുടെ വാർഷിക റിട്ടേൺസിൽ രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നാണ് പറയുന്നത്. ഇതിന്റെ വസ്‌തുത ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയെങ്കിലും വ്യക്തത വരുത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി.
2005 ഒക്ടോബർ 10നും 2006 ഒക്ടോബർ 31നും സമർപ്പിച്ച വാർഷിക റിട്ടേണുകളിലും 2009 ഫെബ്രുവരി 17ന് ബാക്ഓപ്‌സ് ലിമിറ്റഡിന്റെ പിരിച്ചുവിടൽ അപേക്ഷയിലും രാഹുൽ ബ്രീട്ടിഷ് പൗരനാമെനന്ന് പറയുന്നുണ്ടെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു. ഇത് ഇന്ത്യൻ ഭരണഘടനയുടെ ഒമ്പതാം അനുച്ഛേദത്തിന്റെയും 1995ലെ ഇന്ത്യൻ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്ന് സുബ്രഹ്മണ്യൻ സ്വാമി പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2019 ഏപ്രിൽ 29ന് ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് കത്തെഴുതുകയും ഇക്കാര്യത്തിൽ രണ്ടാഴ്ചയ്‌ക്കുള്ളിൽ മറുപടി നൽകാനും ആവശ്യപ്പെട്ടിരുന്നു. കത്ത് നൽകി അഞ്ചുവർഷം കഴിഞ്ഞിട്ടും രാഹുൽ ഗാന്ധിയുടെ കാര്യത്തിലുള്ള തീരുമാനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് വ്യക്തതയില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു. അതിനാൽ രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സ്വാമി കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |