കുറ്റപത്രത്തിൽ ചുമത്തിയ വകുപ്പുകളിൽ പൊരുത്തക്കേട്
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ കുറ്റം നിഷേധിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ. കുറ്റപത്രം വായിച്ചപ്പോഴാണ് ശ്രീറാം കുറ്റം നിഷേധിച്ചത്. ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. പി. അനിൽകുമാറാണ് കേസ് പരിഗണിച്ചത്. കുറ്റപത്രത്തിൽ പിഴവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
ശ്രീറാമിനെതിരേ മനപൂർവമല്ലാത്ത നരഹത്യ (ഐ.പി.സി-304), അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കൽ (ഐ.പി.സി 279), തെളിവ് നശിപ്പിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ എന്നീ കുറ്രങ്ങളാണ് ചുമത്തിയത്. മനപൂർവമല്ലാത്ത നരഹത്യയ്ക്കൊപ്പം അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചെന്ന കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ചെന്ന കുറ്റം നിലനിൽക്കണമെങ്കിൽ അശ്രദ്ധമായ പ്രവൃത്തി കൊണ്ടുണ്ടായ മനപൂർവമല്ലാത്ത നരഹത്യ (ഐ.പി.സി 304-എ) എന്ന കുറ്റമല്ലേ ചുമത്തേണ്ടതെന്നും കോടതി ചോദിച്ചു. വ്യക്തമായ മറുപടി നൽകാൻ പ്രോസിക്യൂഷനായില്ല.
മനപൂർവമല്ലാത്ത നരഹത്യയ്ക്ക് 10 വർഷം കഠിന തടവും പിഴയുമാണ് ശിക്ഷ. എന്നാൽ അശ്രദ്ധ കൊണ്ടുണ്ടാകുന്ന മനപൂർവമല്ലാത്ത നരഹത്യക്ക് രണ്ട് വർഷം കഠിന തടവും പിഴയുമാണ് ശിക്ഷ. ചുമത്തിയ വകുപ്പുകളിലെ പൊരുത്തക്കേട് കാരണം ഇത് വാഹനാപകടക്കേസായി മാറാനാണ് സാദ്ധ്യത. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് മ്യൂസിയത്തിനടുത്ത് ശ്രീറാമിന്റെ കാറിടിച്ച് ബഷീർ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |