കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ പ്രചരിച്ച കാഫിർ പോസ്റ്റ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിനെത്തുടർന്ന് തിരിഞ്ഞുകുത്തുമെന്ന നിലവന്നതോടെ പ്രതിരോധിക്കാനുള്ള സി.പി.എം ശ്രമത്തെ സമരമടക്കം നടത്തി നേരിടാൻ യു.ഡി.എഫ്. കേസ് അട്ടിമറിക്കാൻ നീക്കം നടത്തുന്നുവെന്ന് ആരോപിച്ചാണ് യു.ഡി.എഫ് സി.പി.എമ്മിനും പൊലീസിനുമെതിരെ രംഗത്തെത്തിയത്.
വിഷയത്തിൽ പ്രതികളെ സാക്ഷികളാക്കി പൊലീസും സി.പി.എമ്മും നാടകം കളിക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫും ആർ.എം.പിയും 19ന് വടകര എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തും. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെന്നപോലെ വിവാദം വീറുംവാശിയും നിറഞ്ഞതായി.
പോസ്റ്റിനു പിന്നിൽ യു.ഡി.എഫ് തന്നെയാണെന്ന പ്രതികരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനും ഇന്നലെ രംഗത്തെത്തിയിരുന്നു. സി.പി.എമ്മിന് ഇക്കാര്യത്തിൽ ഒരു പേടിയുമില്ലെന്നും വടകരയിൽ അശ്ലീലപോസ്റ്റുകളടക്കം തുടങ്ങിവച്ച യു.ഡി.എഫിൽതന്നെ ഇതെത്തുമെന്നുമാണ് ഗോവിന്ദൻ പറഞ്ഞത്. പോസ്റ്റ് പങ്കുവച്ച കെ.കെ.ലതികയെ തള്ളിപ്പറയാനും തയ്യാറായില്ല. ലതിക ചെയ്തതിൽ തെറ്റില്ലെന്നും ഇത്തരം നിലപാടുകൾ അപകടകരമാണെന്ന് കാണിക്കാനാണ് ലതിക പോസ്റ്റ് പങ്കുവച്ചതെന്നും പ്രതികരിച്ചു.
സമാന നിലപാടാണ് ഇ.പി.ജയരാജനും കൈക്കൊണ്ടത്. ആവശ്യമായ ഘട്ടത്തിൽ പാർട്ടിയും കോടതിയിൽ തെളിവുകൾ ഹാജരാക്കുമെന്നും ഒടുവിൽ അത് യു.ഡി.എഫിലേക്ക് തന്നെ ചെല്ലുമെന്നും ജയരാജൻ പറഞ്ഞു.
'കപട മതേതര മുഖം'
മതേതരത്വം സംരക്ഷിക്കാൻ നിലകൊള്ളുന്നവരെന്ന് രാപകലില്ലാതെ പറയുന്ന സി.പി.എം, ആത്മാർത്ഥതയുണ്ടെങ്കിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇടപെടണമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. അല്ലെങ്കിൽ സി.പി.എമ്മിന്റെ കപട മതേതരമുഖം പുറത്തുകൊണ്ടുവരൻ സംസ്ഥാന വ്യാപകമായി പ്രചാരണം സംഘടിപ്പിക്കും.
തെളിയിക്കാനുള്ള ഉത്തരവാദിത്വം
ശൈലജയ്ക്കുണ്ട്: കെ.കെ.രമ
കെ.കെ.ലതിക വിവാദ പോസ്റ്റ് ഷെയർ ചെയ്തത് തെറ്റായിപ്പോയെന്ന് പറയുകയല്ല, തന്നെ കാഫിറാക്കിയ പാർട്ടി നേതാക്കളെ പുറത്തുകൊണ്ടുവരാനാണ് ഉത്തരവാദപ്പെട്ട നേതാവെന്ന നിലയിൽ കെ.കെ.ശൈലജ ടീച്ചർ ചെയ്യേണ്ടതെന്ന് ആർ.എം.പി നേതാവ് കെ.കെ.രമ എം.എൽ.എ. ലതികയെ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ടീച്ചർ തള്ളിപ്പറഞ്ഞത് നന്നായി. കോഴിക്കോട്ടെ പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് ഈ പോസ്റ്റ്. ഇതിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. അതു പുറത്തു കൊണ്ടുവരേണ്ട പൊലീസിനേയും പാർട്ടി കെട്ടിയിട്ടിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |