തായ്‌പെയ്: 24 മണിക്കൂറിനിടെയുണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങളിൽ വിറച്ച് തായ്‌വാൻ. വ്യാഴാഴ്ച രാത്രി തായ്‌വാന്റെ തെക്കു കിഴക്കൻ തീരത്താണ് ആദ്യ ചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.7 തീവ്രതയിൽ ഭൗമോപരിതലത്തിൽ നിന്ന് 9.7 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം. പിന്നാലെ ഇന്നലെ രാവിലെ കിഴക്കൻ നഗരമായ ഹോലിയനിൽ 6.3 തീവ്രതയിലും ഭൂചലനമുണ്ടായി. പ്രകമ്പനം തലസ്ഥാനമായ തായ്‌പെയിലും അനുഭവപ്പെട്ടു. കെട്ടിടങ്ങൾ കുലുങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി. നഗരത്തിലെ സബ്‌വേ സർവീസുകളുടെ വേഗത കുറച്ചു. ഇരു ചലനങ്ങളിലും ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ല. എന്നാൽ വരും ദിവസങ്ങളിൽ 5.5 തീവ്രത വരെയുള്ള തുടർ ചലനങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പും നൽകി. ഏപ്രിലിൽ ഹോലിയൻ നഗരത്തിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രതയിലുണ്ടായ ഭൂചലനത്തിൽ 18 പേർ മരിച്ചിരുന്നു. 1,140 ലേറെ പേർക്ക് പരിക്കേറ്റു. ഇതിന് ശേഷം ചെറുതും വലതുമായ ആയിരത്തിലേറെ തുടർ ചലനങ്ങൾ തായ്‌വാനിലുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |