''ഉറ്റവർ തമ്മിൽ തെറ്റിയകന്നാലുണ്ടാകുന്ന ആരോപണ പ്രത്യാരോപണങ്ങൾ, മൺമറഞ്ഞ ചിലബന്ധുക്കളെപോലും അപകീർത്തിപ്പെടുത്തുന്ന നിലയിലേക്കും, കൊന്നാലും തീരാത്ത പകയിലേക്കും മാറുന്നതെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരുകാലത്ത് സ്നേഹപരിലാളനങ്ങൾ നൽകി സ്നേഹിച്ച വ്യക്തികളെ, പിന്നീട്, ജന്മശത്രുക്കളെപ്പോലെ വെറുക്കാനും, ഉന്മൂലനം ചെയ്യാനുമുള്ള മനോബലമുള്ള ഏകജീവി മനുഷ്യനാണോയെന്നത് ഗവേഷണ വിഷയമാക്കേണ്ടതാണ്! പണ്ട്, മുത്തശിക്കഥകളിലെ കഥാപാത്രങ്ങളായ പാമ്പുകൾ, ശത്രുക്കളോടുള്ള പകയാൽ വിഷം ചീറ്റി ശത്രുവിനെ ഉന്മൂലനാശം വരുത്തിയെന്നും മറ്റും വായിച്ചിട്ടുണ്ട്. 'തയ്യൽക്കാരന്റെയും ആനയുടെയും" കഥയിലും, ആന മനസിൽ പകവച്ചു പെരുമാറുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. ഇവയിലൊക്കെ സത്യമുണ്ടോ, എന്നൊന്നും എനിക്കറിയില്ല! പക്ഷെ, ബന്ധുക്കളും ഉത്തമ സുഹൃത്തുക്കളും തമ്മിൽ പടവെട്ടിയൊടുങ്ങിയ സംഭവങ്ങളും നമുക്ക് മുന്നിലുണ്ട്!"" ഇത്രയുമൊരു ആമുഖംപോലെ പറഞ്ഞുകൊണ്ട് പ്രഭാഷകൻ സദസ്യരെ കണ്ണോടിച്ചപ്പോൾ, പലരും തങ്ങളുടെ ഓർമ്മകളിലെ ചില മുഖങ്ങൾ തിരയുന്ന ഭാവത്തിലായിരുന്നു!
വിഷംപോലെ ഉള്ളിൽ കൊണ്ടുനടക്കുന്ന വിദ്വേഷം എത്ര ജീവിതങ്ങളെയാണ് വിരൂപങ്ങളാക്കിയത് എന്ന ചിന്തയും സദസ്യരിൽ ചിലർ പങ്കിടുന്നതും പ്രഭാഷകൻ ശ്രദ്ധിച്ചു. തന്റെ വാക്കുകൾക്ക് താത്പര്യത്തോടെ ചെവി കൊടുക്കുന്ന സദസ്യരെ കണ്ട സംതൃപ്തിയോടെ പ്രഭാഷകൻ തുടർന്നു: മനുഷ്യബന്ധത്തിൽ സൗഹൃദത്തോളം ഊഷ്മളമായ മറ്റൊരു ബന്ധമില്ലെന്നു പറയേണ്ടി വരും! ആത്മാർത്ഥതയുള്ള സൗഹൃദങ്ങളിൽ ഉപാധികളില്ല. സൗഹൃദത്തിന്റെ ആത്മാവ് നിഷ്ക്കളങ്ക സ്നേഹമാണെന്നും മനസിലാക്കണം. എന്നാൽ, സത്യത്തിൽ എല്ലാ സ്നേഹങ്ങളും ഒന്നാണോയെന്നു ചിന്തിച്ചിട്ടുണ്ടോ? ബ്രോയിലർ കോഴികളെ വളർത്തുന്ന വ്യക്തി അവയെ സത്യത്തിൽ സ്ന േഹിക്കുന്നുണ്ടോ? അവയെ തീറ്റിപ്പോറ്റി, പ്രതിരോധ കുത്തിവെയ്പുകളും നൽകി നിത്യവും പരിപാലിക്കുന്ന ആ വ്യക്തിയുടെ സ്നേഹത്തിൽ സംശയമെന്താണ്? എന്നാൽ, സദാസമയവും കഴുകന്റെ കണ്ണോടെ അവയെ പരിപാലിക്കുന്ന അയാളുടെ സ്നേഹവും, അഹിംസാവാദിയായ ഒരു ഭിക്ഷുവിന് ആ ജീവിയോടുള്ള സ്നേഹവും തുലനം ചെയ്യാൻ കഴിയുമോ? പ്രതിഫലം മോഹിച്ചുള്ള സ്നേഹം, യഥാർത്ഥ സ്നേഹമാകുമോ? അപ്പോൾ സ്നേഹത്തിന് അസംഖ്യം മുഖങ്ങളുണ്ടെന്നും മനസിലാക്കണം.
എല്ലാ വ്യക്തിബന്ധങ്ങളിലും ഏറ്റവും പ്രധാന സംഗതി പരസ്പരം മനസിലാക്കുകയെന്നതു തന്നെയാണ്! അത്, ഒരു തരത്തിലുമുള്ള അഡ്ജസ്റ്റ്മെന്റുമല്ല. അഡ്ജസ്റ്റ്മെന്റുകൾക്ക് അൽപ്പായുസേ ഉണ്ടാകാറുള്ളൂ. എന്നാൽ, വ്യക്തികളുടെ പരസ്പരമുള്ള മനസിലാക്കൽ, യാഥാർത്ഥ്യബോധത്തോടെ ആയിരിക്കുമെന്നതാണ് അതിന്റെ സവിശേഷത! അപ്പോൾ, നമുക്ക് ഭാര്യാഭർത്താക്കന്മാരിലും, ഉറ്റസുഹൃത്തുക്കളിലുമൊക്കെ തെറ്റിദ്ധാരണകളുണ്ടാക്കി അതിൽ ആനന്ദിക്കുന്ന കുബുദ്ധികളെ കൂടിയൊന്നു കാണാം: ഞാൻ നോക്കിയപ്പോൾ, ആട്ടിൻ കുട്ടികളെ കൂട്ടിയിടിപ്പിച്ച്, ചോരകുടിക്കുന്ന ചെന്നായ ആ ആട്ടിൻ കുട്ടികളുടെ ഇടിയേറ്റ് കാലപുരിയിലെത്താറായ അവസ്ഥയിലായിരുന്നു! അങ്ങനെയായില്ലെങ്കിലല്ലേ അത്ഭുതമുള്ളു!""ഇപ്രകാരം പ്രഭാഷകൻ പറഞ്ഞു നിറുത്തിയപ്പോൾ, ഇത് സദസിലെ പലരേയും പറ്റി പഠിച്ചു പറഞ്ഞതാണോയെന്നു പോലും അവർ സംശയിച്ചു!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |