പഠിച്ചത് മെക്കാനിക്കൽ എൻജിനിയറിംഗ്. അഭിനയമോഹം ഉപേക്ഷിച്ച് വീട്ടുകാരുടെ നിർബന്ധത്തിൽ വിദേശ ജോലിക്ക് വിമാനം കയറി. ഭാവി കളയാതെ കൂട്ടുകാരെ കണ്ടു പഠിക്കണമെന്ന ഉപദേശം കേട്ടാൽ ആരും കയറി പോകും. പത്തനംതിട്ട ഉൾപ്പെടുന്ന മദ്ധ്യ തിരുവിതാംകൂറിലെ വീടുകളിൽ ക്ലീഷേ കഥ മാറ്റമില്ലാതെ തുടരുന്നു. എന്നാൽ കൊവിഡ് എല്ലാം തകിടം മറിച്ചു.
രോമാഞ്ചത്തിലും ഗുരുവായൂരമ്പലനടയിലും പ്രേക്ഷകരെ രസിപ്പിച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച സിജു സണ്ണി അഭിനയത്തിനൊപ്പം തിരക്കഥ എഴുത്തിലും. സിജുവിന്റെ തിരക്കഥയിൽ ടൊവിനോ തോമസ് നായകനായി അഭിനയാക്കുന്ന മരണമാസ്സ് ചിത്രീകരണത്തിലാണ്. സോഷ്യൽമീഡിയ താരങ്ങൾക്കൊപ്പം സിജു പ്രധാന വേഷത്തിലെത്തുന്ന വാഴ എന്ന ചിത്രം തിയേറ്ററിൽ എത്തി.
ആറു വാഴകൾ
'നിനക്ക് പകരം ഒരു വാഴ വച്ചാൽ മതിയായിരുന്നുവെന്ന് പലരെയും പറ്റി പറയാറില്ലേ". ആറു പേരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഞങ്ങളുടെ നഴ്സറി, നാലാംക്ലാസ്, പത്താം ക്ലാസ്, ഡിഗ്രി വരെ കാലമാണ് അവതരിപ്പിക്കുന്നത്. ഞാൻ, ജോമോൻ, സാഫ്ബോയ്, അമിത്, അനുരാജ്, മനു എന്നിവരാണ് മെയിൻ വാഴകൾ. പൂർണ്ണമായി ഹ്യൂമറല്ല. ശക്തമായ വിഷയം സംസാരിക്കുന്നുണ്ട്. 'എനിക്ക് എൻജിനിയറാകാൻ പറ്റിയില്ല, എന്റെ മോനെങ്കിലും" എന്നു പറഞ്ഞു മക്കളെ സമ്മർദ്ദത്തിലാക്കുന്ന മാതാപിതാക്കൾ. അതിൽപ്പെടുന്ന മക്കൾ. ഒരു അച്ഛൻ - മകൻ ബന്ധം ശക്തമായി പറയുന്നുണ്ട്. അജോ തോമസ് എന്ന വാഴയാണ് ഞാൻ. ഒരുപാട് ഓഡിഷനിൽ പങ്കെടുത്തിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു.
റീൽസ് താരം
റീൽസ് കണ്ടാണ് രോമാഞ്ചത്തിന്റെ സംവിധായകൻ ജിതു മാധവൻ വിളിക്കുന്നത്. വിശുദ്ധ മെജോ, വെള്ളരിപ്പട്ടണം എന്നീ സിനിമകളിൽ ചെറിയ വേഷവും രോമാഞ്ചവും ഗുരുവായൂരമ്പല നടയിൽ, വാഴ എന്നീ സിനിമകളിൽ മുഴുനീള കഥാപാത്രവും ചെയ്തു. അടിപൊളി ആളുകളിലേക്ക് എത്തുന്നതിനാൽ സിനിമകൾ സൂപ്പർ ഹിറ്റാകുന്നു. അതിൽ ഭാഗമാകാൻ എനിക്ക് കഴിയുന്നു. അഭിനയിക്കാനാണ് സിനിമയിൽ വന്നത്. ചാനലുകളിൽ രണ്ടു മിനിറ്റ് സ്കെച്ചുകൾ എഴുതുമായിരുന്നു. അപ്പോഴും അഭിനയമായിരുന്നു ലക്ഷ്യം. സഹസംവിധായകരായ സുഹൃത്തുക്കളോട് കഥകൾ പറയുമായിരുന്നു. കേൾക്കുമ്പോൾ അവർക്ക് താത്പര്യം ഉണ്ടെന്ന് തോന്നി. കഥയുടെ ക്ലൈമാക്സ് എന്താണെന്ന് ആദ്യമായി ഒരാൾ ചോദിച്ചു. അതാണ് മരണമാസ്സിന്റെ സംവിധായകൻ ശിവപ്രസാദ്. ഞാൻ പറയുന്ന കഥകൾക്ക് പലപ്പോഴും അവസാനം ഉണ്ടാവാറില്ല. ഡാർക്ക് ഹ്യൂമർ എന്ന വിശ്വാസത്താൽ എഴുതിയതാണ് മരണമാസ്സ്. ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. അഭിനയവും തിരക്കഥ എഴുത്തും ഒരുമിച്ച് കൊണ്ടുപോകാനാണ് ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |