അച്ഛൻ പകർന്നു നൽകിയ കരുത്തും കരുതലും സ്നേഹവും ആത്മവിശ്വാസവും കൈമുതലാക്കി ഗുരുസ്മരണയോടെ ഒരു വ്യവസായ സാമ്രാജ്യം മുന്നോട്ടു കൊണ്ടു പോകുന്ന ഡോ.അജീഷ് കുമാർ വൃന്ദാവനം പിന്നിട്ട വഴികളിലൂടെ ഒരു ചെറുയാത്ര.
അറുപത്തി എട്ടാമത്തെ വയസ്സിൽ ആയിരുന്നു വൃന്ദാവനം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ അമരക്കാരൻ ശിവൻകുട്ടിയുടെ അകാല വിയോഗം. പാലോടിന്റെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു വൃന്ദാവനം ശിവൻകുട്ടി.അപ്രതീക്ഷിതമായി എത്തിയ അച്ഛന്റെ വിയോഗത്തിൽ പതറിയെങ്കിലും അച്ഛനോടൊപ്പം നിന്ന് നേടിയ ബിസിനസ്സ് രസതന്ത്രം തങ്ങളുടെ സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള യാത്രക്ക് മുതൽകൂട്ടാവുകയായിരുന്നു . ഇന്ന് അച്ഛന്റെ പാത പിൻതുടർന്ന് വ്യവസായ സാമ്യാജ്യം കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാൻ ഈ നാല്പ്പത്തിനാല് കാരന് കഴിയുന്നത് പുണ്യമായാണ് കാണുന്നത് . അച്ഛനോടൊപ്പം നാളിതുവരെ ഉണ്ടായിരുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും തന്നെയാണ് ഇന്നും ഉള്ളത് . അച്ഛൻ പകർന്ന നൽകിയ കൃഷിയിലും വായനയിലും ഇപ്പോഴും തിരക്കുകൾക്കിടയിലും സമയം കണ്ടെത്താറുണ്ട്.
ഇതോടൊപ്പം ശ്രീ നാരായണ പ്രസ്ഥാനങ്ങളിലും സാമൂഹ്യ പ്രശ്നങ്ങളിലും കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി തന്നെ പങ്കാളിയാകാറുണ്ട് ഡോ. അജീഷ് കുമാർ.
ജവഹർ കോളനി ഗവ. സ്കൂളിലും, നന്ദിയോട് എസ് കെ വി സ്കൂളിലുമായാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ നിന്നും പ്രീഡിഗ്രിയും , ഡിഗ്രിയും, കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും എം എസ് സി ബോട്ടണിയും , എം ജി യൂണിവേഴ്സിറ്റി ഇലന്തൂർ സെന്റിൽ നിന്നും ബി എഡും , യൂണിവേഴ്സിറ്റി കോളേജിൽ നിന്നും എംഫിലും നേടിയതിന് ശേഷമാണ് പശ്ചിമഘട്ടത്തിലെ വാൻഡ ഇനത്തിൽപ്പെട്ട ഓർക്കിഡുകളുടെ സംരക്ഷണം എന്ന വിഷയത്തിൽ ജവഹർലാൽ നെഹറു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡോക്ടറേറ്റ് നേടിയത് . തുടർന്ന് ഏഴ് വർഷക്കാലം പുനലൂർ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അസ്സിസ്റ്റന്റ് മാനേജറായി ജോലി ചെയ്തു. തുടർന്ന് പിതാവിന്റെ കഠിന പരിശ്രമത്താൽ പടുത്തുയർത്തിയ വൃന്ദാവനം ടിംബേഴ്സ് എന്ന സ്ഥാപനത്തിൽ അച്ഛനോടൊപ്പം ജോലി ആരംഭിച്ചു. 2017 ൽ ഗ്രാമീണ മേഖലയിലെ ആദ്യ കൺവെൻഷൻ സെന്ററിന് തുടക്കമായി . ലാവെൻഡർ ഹാൾ, ആസ്റ്റർ ഹാൾ,ലോട്ടസ് ഹാൾ, ഡാഫോഡിൽ ഹാൾ എന്നിങ്ങനെ നാല് ഹാളുകൾ ഉൾപ്പെടുത്തി വൃന്ദാവനം കൺവെൻഷൻ സെന്റർ ആരംഭിച്ചു. 2021 ൽ അച്ഛന്റെ ആഗ്രഹമായിരുന്ന ഗുരുദേവ ക്ഷേത്രം പൂർത്തിയാക്കി. ജവഹർകോളനി എസ്.എൻ. ഡി .പി ശാഖയുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്ര നിർമ്മാണം നടന്നത് . തന്റെ പിതാവായ ശിവൻകുട്ടിയുടെ ചരമവാർഷിക ദിനത്തിൽ മിടുക്കരായ ഇരുപത് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകിയത് കൂടാതെ കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമാണ് ഡോ. അജീഷ്. അമ്മ വത്സല പൊൻമുടി വുഡ് ക്രാഫ്റ്റിന്റെ പ്രൊപ്രൈറ്ററാണ്. ഒരു സഹോദരിയാണ് ഉള്ളത്. നളന്ദ ടി. ടി .ഐ അദ്ധ്യാപിക അജിത. അർച്ചനയാണ് അജീഷിന്റെ ഭാര്യ. അജീഷിനോടൊപ്പം വൃന്ദാവനം ഗ്രൂപ്പിന്റെ മുന്നോട്ടുള്ള യാത്രയിലെ സജീവസാന്നിദ്ധ്യമാണ് സഹോദരി ഭർത്താവ് ഡോ. പി. എൻ. ഷൈജു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അസി . പ്രൊഫസറാണ് . ഡോ. അജീഷ് കുമാറിന്റെ മക്കളാണ് കൃഷ്ണൻ. എ , ശ്രീഹരി. എ എന്നിവർ. സഹോദരി അജിതയുടെ മക്കളാണ് ആർദ്ര എസ്. വൃന്ദയും, സാന്ദ്ര എസ്. വൃന്ദയും.
ലോകത്തെ വിലയേറിയ മരങ്ങളിലൊന്നായ കേരളത്തിലെ നിലമ്പൂർ തേക്കിന് ജി.ഐ ടാഗ് ലഭിച്ചു. ജി.ഐ പദവി നേടുന്ന ആദ്യ വനോത്പന്നമെന്ന പദവിയും ഇതോടെ നിലമ്പൂർ തേക്കിന് സ്വന്തം. കേരളത്തിൽ പാലോട് വൃന്ദാവനം ടിംബേഴ്ഡിൽ മാത്രമാണ് ജി.ഐ ടാഗ് ലഭിച്ച തേക്ക് ലഭ്യമാകുക. 114 വർഷം വരെ പഴക്കമുള്ള തേക്ക് ഇവിടെ ലഭ്യമാണ്.144 വർഷത്തെ പഴക്കമുള്ള, കേരള ചരിത്രത്തിലെ ഏറ്റവും മുറ്റി യ തേക്ക് പാലോട് വൃന്ദാവനം ടിംബേഴ്സിന് സ്വന്തം. നിലമ്പൂർ തോട്ടത്തിൽ ബ്രിട്ടീഷുകാർ 1909 ൽ വച്ചുപിടിപ്പിച്ച തേക്കാണ് ഇത്. വനം വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ വിറ്റുപോയതിൽ ഏറ്റവും വലിയ തുകയായ 39.25 ലക്ഷം രൂപ നൽകിയാണ് വൃന്ദാവനം ഗ്രൂപ്പ് തേക്ക് സ്വന്തമാക്കിയത്.
വൃന്ദാവനം ഹിൽസ്
പ്രകൃതിയുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ച് കണ്ണിന് കുളിർമ്മയേകി പത്ത് ഏക്കറോളം സ്ഥലത്ത് ആധുനിക സംവിധാനങ്ങളൊരുക്കി നിർമ്മാണം പുരോഗമിക്കുകയാണ് വ്യന്ദാവനം ഹിൽസ്. ഫല വൃക്ഷങ്ങളെ കൂടാതെ പച്ചക്കറി, തണ്ണിമത്തൻ, പപ്പായ എന്നിവയും വ്യാപകമായി ഇവിടെ കൃഷി ചെയ്തിട്ടുണ്ട്.ഔഷധ സസ്യ ബോർഡിന്റെ സഹായത്തോടെ നിർമ്മിക്കുന്ന ഔഷധസസ്യോദ്യാനം വൃന്ദാവനം ഹിൽസിന് മനോഹാരിത കൂട്ടുന്നു.കുടുംബസമേതം എത്തിയാൽ ആസ്വദിക്കാൻ പറ്റിയൊരിടം കൂടിയാണ് വൃന്ദാവനം ഹിൽസ്.ആഗോള താപനം ഒരു യാഥാർത്ഥ്യമായി നിറഞ്ഞാടുന്ന ഈ ദിനങ്ങളിൽ അനിയന്ത്രിതമായ കാർബൺ നിർഗമനത്തെ പിടിച്ചു നിറുത്തി ജൈവ വൈവിദ്ധ്യം കാത്തു സൂക്ഷിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമത്തിന്റെ തുടക്കം കുറിക്കുകയാണ് വൃന്ദാവനം ഹിൽസ്. ലോക സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായം (എം.എസ്.എം.ഇ) ദിനാചരണത്തിന്റെ ഭാഗമായി മെട്രോ മാർട്ടും തിരുവനന്തപുരം ചേംബർ ഒഫ് കോമേഴ്സും സംയുക്തമായി ഏർപ്പെടുത്തിയ മെട്രോ എം.എസ്.എം.ഇ അവാർഡ് സുസ്ഥിര ഭാവി സംരംഭത്തിലെ മികച്ച നേട്ടം കൈവരിച്ചതിന് വൃന്ദാവനം ഹിൽസ് പദ്ധതിക്ക് ലഭിച്ചു.ഈ ബഹുമതി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനിൽ നിന്ന് വൃന്ദാവനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.അജീഷ് കുമാർ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |