കൊച്ചി: ഇറാൻ രാജ്യാന്തര അവയവക്കച്ചവട കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ഇറാനിൽ ഒളിവിൽ കഴിയുന്ന പാലാരിവട്ടം സ്വദേശി മധു ജയകുമാറാണ് ഒന്നാം പ്രതി.
സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യം നൽകി അവയവദാതാക്കളെ കണ്ടെത്തിയിരുന്ന ഹൈദരാബാദ് സംഘത്തിന്റെ മുഖ്യ ചുമതലക്കാരനായിരുന്ന ബല്ലംകൊണ്ട രാംപ്രസാദ്, ദാതാക്കളെ ഇറാനിലെത്തിച്ചിരുന്ന തൃശൂർ എടമുട്ടം സ്വദേശി സാബിത്ത് നാസർ (30), കളമശേരി ചങ്ങമ്പുഴ നഗർ തൈക്കൂട്ടത്തിൽ സജിത്ത് ശ്യാം (43) എന്നിവരാണ് മറ്റ് പ്രതികൾ.
ജൂലായ് മൂന്നിന് കേസന്വേഷണം ഏറ്റെടുത്ത എൻ.ഐ.എ, പ്രതികൾക്ക് സ്വാഭാവിക ജാമ്യം തടയാൻ വേഗത്തിൽ കുറ്റപത്രം കൊച്ചി എൻ.ഐ.എ കോടതിയിൽ സമർപ്പിക്കുകയായിരുന്നു. അന്വേഷണം തുടരുകയാണെന്നാണ് എൻ.ഐ.എ കോടതിയെ അറിയിച്ചു.
പത്ത് വർഷത്തിലേറെയായി ഇറാനിൽ കഴിയുന്ന മധുവിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണ്. കൂട്ടുപ്രതികളെല്ലാം പ്രവർത്തിച്ചത് മധുവിന്റെ നിർദേശപ്രകാരമായിരുന്നു. അവയവങ്ങൾ 50 ലക്ഷം രൂപയ്‌ക്കാണ് സംഘം വിറ്റതെന്നും കുറ്റപത്രത്തിൽ പറയുന്നു.
അവയവക്കച്ചടത്തിന്റെ മറവിൽ ഇയാൾ കോടികളുടെ ഇടപാട് നടത്തിയെന്നും വ്യക്തമായിരുന്നു. സാമ്പത്തിക പ്രയാസമുള്ളവരെ കണ്ടെത്തി പണം വാഗ്ദാനം ചെയ്ത് ഇറാനിലെത്തിച്ചായിരുന്നു അവയവ കച്ചവടം. പാലക്കാട് സ്വദേശിയായ മലയാളി ഉൾപ്പെടെ ഇരുപതിലധികം പേർ സംഘത്തിന്റെ ഇരകളായി. മേയിൽ കുവൈറ്റ് വഴി കൊച്ചിയിലെത്തിയ സാബിത്തിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് നെടുമ്പാശേരി പൊലീസിന് കൈമാറിയതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് അവയവക്കച്ചവടത്തിലെ രാജ്യാന്തര ബന്ധം പുറത്തുകൊണ്ടുവന്നത്. തുടർന്നാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |