ന്യൂഡല്‍ഹി: ഒരു പക്ഷേ ഗുസ്തിയിലേക്ക് മടങ്ങാന്‍ സാധിച്ചേക്കുമെന്നും പോരാട്ടങ്ങള്‍ തുടരുമെന്നും വിനേഷ് ഫോഗട്ട്. പന്ത്രണ്ട് മണിക്കൂറുകളോളം നീണ്ട സ്വീകരണ യാത്രയ്ക്കൊടുവില്‍ ഇന്നലെ രാത്രി 12.30ഓടെ ഹരിയാനയിലെ സ്വന്തം ഗ്രാമമായ ചര്‍ഖി ദാദ്രിയില്‍ എത്തിയ വിനേഷ് അവിടെ നാട്ടുകാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാത്രി ഏറെ വൈകിട്ടും നിരവധിയാളുകള്‍ വിനേഷിന് സ്വീകരിക്കാന്‍ തടിച്ചുകൂടി.
ഒളിമ്പിക് മെഡല്‍ നഷ്ടമായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവാണ്. ഈ വേദനമാറാന്‍ എത്രസമമെടുക്കുമെന്ന് അറിയില്ല.എന്നാല്‍ സഹതാരങ്ങളും കുടുംബവും നാട്ടുകാരും നല്‍കിയ സ്‌നേഹവും പിന്തുണയും ഈ മുറിവ് ഉണക്കാനുള്ള ധൈര്യം എനിക്ക് നല്‍കും. ഒരു പക്ഷേ എനിക്ക് ഗുസ്തിയിലേക്ക് മടങ്ങിവരാനായേക്കും. ഞാന്‍ വീണ്ടും ഗുസ്തി തുടങ്ങുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്നാല്‍ എന്റെ രാജ്യത്ത് വന്നിറങ്ങിയപ്പോള്‍ മുതല്‍ കിട്ടിയ ഈ ധൈര്യം ശരിയായ ദിശയില്‍ കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.പോരാട്ടം അവസാനിച്ചിട്ടില്ല. തുടരുക തന്നെ ചെയ്യും.- വിനേഷ് പറഞ്ഞു.
വികാരമായി വിനേഷ്
ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വിനേഷിന്റെ ഗ്രാമമായ ചാര്‍ഖി ദാദ്രിയിലേക്ക് രണ്ടര മണിക്കൂറില്‍ എത്താനാകും. എന്നാല്‍ ശനിയാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിനേഷ് തന്റെ ഗ്രാമത്തിലെത്താന്‍ 12 മണിക്കൂറിലധികം സമയമാണ് എടുത്തത്. വഴിയില്‍ കാത്തുനിന്നും വാഹനങ്ങളില്‍ പിന്തുടര്‍ന്നു ജനം വിനേഷിനെ അഭിവാദ്യം ചെയ്തു. ഇരുപതോളം സ്വീകരണ യോഗങ്ങളിലാണ് യാത്രയ്ക്കിടെ വിനേഷ് പങ്കെടുത്തത്.ഗ്രാമത്തിലെത്തിയപ്പോഴും വന്‍ജനക്കൂട്ടം വിനേഷിനെ സ്‌നീകരികാന്‍ പാതിരാത്രിയിലുമെത്തി. ഏറെ ക്ഷീണിച്ച വിനേഷിന് നാട്ടില്‍ നല്‍കിയ സ്വീകരണത്തിനിടെ ഒ.ആര്‍.എസ് ലായിനി നല്‍കുന്നുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |