ആലപ്പുഴ : ഭിന്നശേഷി അവകാശനിയമം നിലവിൽ വന്ന് എട്ടുവർഷം പിന്നിടുമ്പോഴും സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും പൊതുസ്ഥലങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ ഫയലിലൊതുങ്ങുന്നു. 2016ൽ ഭിന്നശഷി അവകാശനിയമം നടപ്പാക്കിയപ്പോൾ അഞ്ചുവർഷത്തിനകം സംസ്ഥാനത്തെ പൗരകേന്ദ്രീകൃതമായ എല്ലാപൊതു സംവിധാനങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്നായിരുന്നു നിർദേശിച്ചതെങ്കിലും സംസ്ഥാനത്തെ 44 സർക്കാർ വകുപ്പുകളിലെ 2255 സ്ഥാപനങ്ങളാണ് പൂർണതോതിലല്ലെങ്കിലും (ഏതാണ്ട് 60ശതമാനം) നിലവിൽ ഭിന്നശേഷിസൗഹൃദമായുള്ളത്.
മുഴുവൻ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ഭിന്നശേഷി വകുപ്പിന് ഫണ്ടില്ലാതിരിക്കുകയും ഓരോ ഓഫീസും ഭിന്നശേഷി സൗഹൃദമാക്കാനുള്ള ഉത്തരവാദിത്വം അതാത് വകുപ്പിന് കൈമാറി സർക്കാരിൽ നിന്നും പൊതുഉത്തരവ് ഉണ്ടാകാത്തതുമാണ് ഇതിന് കാരണം. ഭിന്നശേഷി സൗഹൃദമുറികൾ, ടോയ്ലറ്റുകൾ, പരാതി പരിഹാര ഓഫീസർ, പുനരധിവാസ കേന്ദ്രം തുടങ്ങിയ സംവിധാനങ്ങൾ പോലും ഇപ്പോഴും സജ്ജമായിട്ടില്ല.
വീൽച്ചെയർസൗഹൃദ ടോയ്‌ലറ്റുകളില്ല
വീൽച്ചെയറിൽ സഞ്ചരിക്കുന്നവർക്ക് യാത്രാഇളവുകളും സീറ്റ് സംവരണവുമുണ്ടെങ്കിലും വീൽച്ചെയറിൽ ഇരുന്ന് കയറാവുന്ന ബസുകൾ വിരളം.
റാമ്പുകളും വീൽച്ചെയർ സൗഹൃദടോയ്‌ലറ്റുകളും ഇല്ലാത്തത് സ്കൂൾ കോളേജ് തലം മുതൽ വെല്ലുവിളി
എംപ്ലോയ്മെന്റ് വഴി താത്കാലിക ജോലിക്ക് ഭിന്നശേഷിക്കാരെ അഭിമുഖത്തിന് വിളിക്കുമെങ്കിലും 95ശതമാനം ഓഫീസുകളും വീൽച്ചെയർ സൗഹൃദം അല്ല.
ഭിന്നശേഷിക്കാരായ കിടപ്പ് രോഗികളെ നോക്കുന്നവർക്കുള്ള ആശ്വാസ കിരണം പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി
എ.ടി.എം കൗണ്ടറുകളിൽ പലതും വീൽച്ചെയർ സൗഹൃദം അല്ലാത്തതായതിനാൽ പരസഹായം വേണം.
പൊതുഗതാഗത സംവിധാനങ്ങളുൾപ്പെടെ കൂടുതൽ ഭിന്നശേഷി സൗഹൃദമാകാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം തുടർന്നുവരികയാണ്. സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ഫണ്ട് ചെലവഴിക്കാൻ അതാത് വകുപ്പുകളെ ചുമതലപ്പെടുത്തിഉത്തരവുണ്ടാകാൻ സർക്കാരിൽ ശുപാർശ സമർപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം ഓഫീസുകളാണ് നിലവിൽ ഭിന്നശേഷി സൗഹൃദമായിട്ടുള്ളത്
- ജലജ.എസ്,അഡീ.ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്
പൊതു ഇടങ്ങളും ഗതാഗത സംവിധാനങ്ങളും ഭിന്നശേഷി സൗഹൃദമാകണം. സർക്കാരും ഭിന്നശേഷി കമ്മിഷനും ഇക്കാര്യത്തിൽ കാര്യക്ഷമായി ഇടപെടണം
-ചന്ദ്രദാസ് കേശവപിളള, സാമൂഹ്യപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |