കേരളത്തിൽ നിന്ന് പുതിയ വിമാന കമ്പനിക്ക് ഡി.ജി.സി.എ അനുമതി
കൊച്ചി: കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന്റെ പുതിയ വിമാന കമ്പനിക്ക് ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) പ്രവർത്തന അനുമതി നൽകി. ഡി.ജി.സി.എയുടെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നേടി ഈ വർഷം അവസാനത്തോടെ എയർലൈൻ പറന്ന് തുടങ്ങുമെന്ന് സി.എൻ.ബി.സി18 റിപ്പോർട്ട് ചെയ്തു. തുടക്കത്തിൽ മൂന്ന് എ.ടി.ആർ-72 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തിൽ 200 മുതൽ 500 കോടി വരെ നിക്ഷേപത്തിൽ ആരംഭിക്കുന്ന കമ്പനി അടുത്ത ഘട്ടത്തിൽ കൂടുതൽ വിമാനങ്ങളുമായി സർവീസ് വിപുലീകരിക്കുമെന്ന് അൽ ഹിന്ദ് ഗ്രൂപ്പിന്റെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കൊച്ചി-ബംഗളൂരു, തിരുവനന്തപുരം-ചെന്നൈ സർവീസുകളുമായി തുടങ്ങി മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്കും രാജ്യാന്തര വിമാനത്താവളങ്ങളിലേക്കും പ്രവർത്തനം വിപുലീകരിക്കാനാണ് ലക്ഷ്യം. രണ്ട് വർഷത്തിന് ശേഷം വിദേശ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നതിന് എയർബസ് എ320 വിമാനങ്ങൾ ഉപയോഗിക്കും. ഇതോടെ വിമാനങ്ങളുടെ എണ്ണം ഇരുപതിലേക്ക് ഉയരും. രാജ്യാന്തര സർവീസുകൾക്കായി നൂറ് മുതൽ 240 വരെ സീറ്റുകളുള്ള നാരോ ബോഡി വിമാനങ്ങൾക്കായി ബോയിംഗ്, എയർബസ് എന്നിവയുമായി ചർച്ച നടത്തും.
അൽ ഹിന്ദ് എയറിന് കൊച്ചിൻ രാജ്യാന്തര വിമാനത്താവള കമ്പനി(സിയാൽ) എല്ലാ പിന്തുണയും ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഗ്രൂപ്പ് വക്താവ് പറഞ്ഞു.
അൽ ഹിന്ദ് ഗ്രൂപ്പ്
വിമാന ടിക്കറ്റുകൾ, ടൂർ ഓപ്പറേറ്റിംഗ്, ചാർട്ടേഡ് വിമാനങ്ങൾ, ഹോട്ടൽ ബുക്കിംഗ്, വിസ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന 20,000 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് അൽ ഹിന്ദ് ഗ്രൂപ്പ്.
ആദ്യ ഘട്ടത്തിൽ നിക്ഷേപം
200 മുതൽ 500 കോടി രൂപ വരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |