മലയിൻകീഴ് : ഒരു ബൈക്കപകടത്തിൽ ശരീരം തളർന്നുപോയിട്ടും മനസ് തളരാത്ത അഖിൽ.എസ്.സാം സംസ്ഥാന എയർ റൈഫിൾ സ്റ്റാൻഡിംഗ് ചാമ്പ്യൻഷിപ്പിൽ സ്വന്തമാക്കിയത് സ്വർണം. തിരുവനന്തപുരം മലയിൻകീഴ് തൂങ്ങാംപാറ ബഥേൽ വീട്ടിൽ പെയിന്റിംഗ് തൊഴിലാളിയായ സാമിന്റെ മകനാണ് അഖിൽ .ബി.എസ്.സി.സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർത്ഥിയായിരിക്കെ 2016 ആഗസ്റ്റിൽ നടന്ന ബൈക്കപകടമാണ് അഖിലിനെ അരയ്ക്ക് താഴേക്ക് തളർത്തിക്കളഞ്ഞത്.
സ്പൈനൽ കോഡിനേറ്റ ക്ഷതത്തിന് കേരളത്തിനകത്തും പുറത്തുമായി നീണ്ട നാളത്തെ ചികിത്സ നടത്തി വീൽ ചെയറിൽ ഇരിക്കാമെന്ന അവസ്ഥയായി. വീൽ ചെയറിലിരുന്ന് എന്ത് ചെയ്യാമെന്ന ആലോചനൾക്കിടയിലാണ് സുഹൃത്ത് വഴി ഇന്റർനാഷണൽ ഷൂട്ടിംഗ് താരമായ സിദ്ധാർത്ഥ് ബാബുവിനെ പരിചയപ്പെടുന്നത്. ഷൂട്ടിംഗിൽ ഒരുകൈ നോക്കാമെന്ന് അഖിൽ അതോടെ
തീരുമാനിച്ചു.നാല് വർഷം വട്ടിയൂർക്കാവ് ഇന്റർനാഷണൽ ഷൂട്ടർ റേഞ്ചിൽ പരിശീലനം. സാമ്പത്തിക ഞെരുക്കം കാരണം പലപ്പോഴും പരിശീലനം മുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ രണ്ട് മാസം പരിശീലനം വീണ്ടും ഊർജിതമാക്കിയാണ് പാലക്കാട് നടന്ന സംസ്ഥാന എയർ റൈഫിൾ സ്റ്റാൻഡിംഗ് ചാമ്പ്യൻഷിപ്പിൽ10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയത്. വിധിയെ പഴിക്കാതെ വിജയിയ്ക്കണമെന്ന അഖിലിന്റെ ആത്മവിശ്വാസത്തിന്റെ ഫലമായിരുന്നു സ്വർണമെഡൽ നേട്ടം.
പണമാണ് വില്ലൻ
ദേശീയ മത്സരത്തിൽ പങ്കെടുക്കുമ്പോൾ എക്യുപ്മെന്റ് കൺട്രോൾ പരിശോധന ഉണ്ടാവും.ഗൺ, ജാക്കറ്റ്,വീൽചെയർ എന്നിവയെല്ലാം വിശദമായി പരിശോധിക്കും. ഇപ്പോൾ അഖിലിന്റെ കൈവശമുള്ള എയർ റൈഫിൾ ബേസിക് വിഭാഗത്തിലുള്ളതാണ്, ഒരുലക്ഷത്തി നാൽപ്പത്തി രണ്ടായിരം രൂപ ഇതിന് വിലയുണ്ട്. ദേശീയ തലത്തിൽ അഡ്വാൻസ്ഡ് റൈഫിൾ വേണം.ഇതിനുള്ള ഭാരിച്ച തുക കണ്ടെത്താൻ അഖിലിന്റെ കുടുംബത്തിന് കഴിയില്ല. കായികപ്രേമികളാരെങ്കിലും തന്നെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അഖിൽ
മാതാവ് : ഷീജ സാം. സഹോദരൻ അതുൽ എസ് സാം സ്വകാര്യ ടിവി ചാനലിലെ ജീവനക്കാരനാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |