പാൽമ (മയ്യോർക്ക): സ്പാനിഷ ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന്റെ പുതിയ സീസണിലെ തുടക്കം ഗംഭീരമായില്ല. സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ റയലിനെ മയ്യോർക്ക 1-1ന് സമനിലയിൽ തളച്ചു. ഈ സീസണിൽ റയലിലേക്കെത്തിയ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയ്ക്കും ലാലിഗ അരങ്ങേറ്റം അത്ര ആഹ്ലാദകരമായില്ല. രണ്ടാം പകുതിയുടെ അധിക സമയത്ത് ലെഫ്ഫ് ബാക്ക് ഫെർണാൻഡ് മെൻഡി ചുവപ്പുകാർഡ് കണ്ട പുറത്തായതും റയലിന് തിരിച്ചടിയായി. പത്തുപേരുമായാണ് റയൽ മത്സരം പൂർത്തിയാക്കിയത്. റോഡ്രിഗോയാണ് റയലിന്റെ സ്കോറർ. മുറിചി മയ്യോർക്കയ്ക്കായി ഗോൾ മടക്കി.
കഴിഞ്ഞയാഴ്ച യുവേഫ സൂപ്പർ കപ്പിലിറക്കിയ അതേ ഇലവനെ തന്നെയാണ് റയൽ കോച്ച് കാർലോ ആൻസലോട്ടികളത്തിലിറക്കിയത്. മുന്നേറ്റ നിരയിൽ എംബാപ്പയെ മധ്യത്തിലും വിനീഷ്യസിനേയും റോഡ്രിഗോയേയും വശങ്ങളിലും അണിനിരത്തി ജൂഡ് ബെല്ലിംഗ്ഹാമിനെ തൊട്ടുപിന്നിലായി മിഡിഫീൽഡിൽ ആണ് വിന്യസിച്ചത്. 13-ാം മിനിട്ടിൽ ബോക്സിനകത്ത് നിന്ന തകർപ്പനൊരു വലങ്കാലൻ കർവിംഗ് ഷോട്ടിലൂടെ റോഡ്രിഗോ റയലിന് ലീഡ് നേടിക്കൊടുത്തു. വിനീഷ്യസിന്റെ ബാക്ക് ഹീൽ പാസാണ് റഡ്രിഗോ ഗോളാക്കി മാറ്റിയത്. ഇടവേളയ്ക്ക് പിരിയുമ്പോൾ റയൽ 1-0ത്തിന് മുന്നിലായിയരുന്നു. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ മയ്യോർക്ക സമനില പിടിച്ചു. 51-ാം മിനിട്ടിൽ ഇടത്തേ മൂലയിൽ നിന്ന് റോഡ്രിഗസ് എടുത്ത കോർണർ കിക്ക് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ റയലിന്റെ വലയ്ക്കകത്താക്കി മുറിചി മയ്യോർക്കയ്ക്ക് വിജയത്തിന് തുല്യമെന്ന് വിശേഷിപ്പിക്കാവുന്ന സമനില ഉറപ്പിക്കുകയായിരുന്നു. 62-ാം മിനിട്ടിൽ എംബാപ്പെയുടെ നിലം പറ്റെയുള്ല ഷോട്ട് മയ്യോർക്കയുടെ ഗോളി ഡൊമിനിക് ഗ്രീഫ് നിർവീര്യമാക്കി. അധികം വൈകാതെ വീണ്ടും എംബാപ്പെ റയലിന് ഗോൾ പ്രതീക്ഷ നൽകിയെങ്കിലും ലക്ഷ്യം തെറ്റി. രണ്ടാം പകുതിയുടെ അധിക സമയത്ത് മുറിചിയെ വീഴ്ത്തിയതിനാണ് മെൻഡിക്ക് ചുവപ്പ് കാർഡ് കിട്ടിയത്.
റയലിനെ വിറപ്പിച്ച് തുടങ്ങനായത് ഈ സീസണിൽ മയ്യോർക്കയുടെ പ്രധാന പരിശീലകനായി ചുമതലയേറ്റ ജഗോബ അരാസെറ്റെയുടെ ആത്‌മ വിശ്വാസം വർദ്ധിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |