SignIn
Kerala Kaumudi Online
Sunday, 29 September 2024 3.23 PM IST

കടലിന്റെ ആഴങ്ങളിൽ ഇന്നും ഭാര്യയെ തേടി യാസുവോ

Increase Font Size Decrease Font Size Print Page
pic

ടോക്കിയോ: പതിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ബസ് ഡ്രൈവറായ യാസുവോ തകമാറ്റ്സു എന്ന ജപ്പാൻകാരന്റെ ജീവിതം മാറിമറിഞ്ഞത്. സുനാമി തിരകൾ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭാര്യ യൂക്കോയെ കവർന്നു. മരിച്ചിരിക്കാമെന്ന് ഉറപ്പാണ്. എന്നാൽ യൂക്കോയുടെ മൃതശരീരം കണ്ടെത്താനായിട്ടില്ല. യൂക്കോയുടെ അന്ത്യകർമ്മങ്ങൾ യഥാക്രമം ചെയ്യാൻ ഇന്നും കടലിൽ തെരച്ചിൽ തുടരുകയാണ് യാസുവോ.

2011 മാർച്ച് 11നാണ് ജപ്പാനെയും അയൽ രാജ്യങ്ങളെയും വിറപ്പിച്ച് റിക്ടർ സ്കെയിലിൽ 9 തീവ്രതയിലെ ഭൂചലനം ഉണ്ടാവുകയും തൊട്ടുപുറകെ 40 മീറ്റർ ഉയരത്തിൽ കൂറ്റൻ സുനാമി തിരകൾ ആഞ്ഞുവീശുകയും ചെയ്തത്. സുനാമിയുടെ ഫലമായി ഏകദേശം 20,000ത്തോളം പേരാണ് അന്ന് ജപ്പാനിൽ മരിച്ചത്.

സുനാമി തിരകൾ ഫുകുഷിമ ആണവനിലയത്തിലേക്കും ഇരച്ചുകയറി. റിയാക്ടറുകൾ ചൂടായി ഉരുകി റേഡിയോ ആക്ടീവായ നീരാവിയും ഹൈഡ്രജനും ആണവ നിലയത്തിന് പുറത്തേക്ക് പ്രവഹിക്കുകയും ഒടുവിൽ പൊട്ടിത്തെറിയിൽ കലാശിക്കുകയും ചെയ്തു. ജാപ്പനീസ് ജനതയുടെ മനസിൽ ഉണങ്ങാത്ത മുറിവായി അവശേഷിക്കുകയാണ് ഫുകുഷിമ സുനാമി.

ദുരന്ത സമയം ഫുകുഷിമയിലെ ഒരു ബാങ്കിലായിരുന്നു യൂക്കോയ്ക്ക് ജോലി. സുനാമി മുന്നറിയിപ്പിനെ തുടർന്ന് ബാങ്ക് ജീവനക്കാരെല്ലാം മുപ്പതടി ഉയരമുള്ള ബാങ്ക് കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് കയറിനിന്നെങ്കിലും ഫലമുണ്ടായില്ല. കൂറ്റൻ തിരകൾ പ്രദേശത്തെ കെട്ടിടങ്ങളെ മുഴുവൻ വിഴുങ്ങി. യൂക്കോയുടെ വേർപാട് യാസുവോയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. തന്റെ ഭാര്യയെ അവസാനമായി ഒന്ന് കാണാനാകാത്തതിന്റെ ദുഃഖം അദ്ദേഹത്തെ വേട്ടയാടി. യൂക്കോയുടെ മൃതദേഹം സ്വന്തം നിലയ്ക്ക് കണ്ടെത്തണമെന്ന് തീരുമാനിച്ച അദ്ദേഹം സ്കൂബ ഡൈവിംഗ് പഠിച്ചു.

യൂക്കോയെ കാണാതായ ബാങ്ക് കെട്ടിടത്തിന് സമീപത്തെ കലുങ്കിൽ അദ്ദേഹം പരിശീലനം നടത്തി. സുനാമി അവശിഷ്ടങ്ങൾ കണ്ടെത്താൻ ശ്രമങ്ങൾ തുടരുന്ന മസയോഷി തകഹാഷി എന്ന സന്നദ്ധ പ്രവർത്തകനാണ് യാസുവോയ്ക്ക് പരിശീലനം നൽകിയത്. അങ്ങനെ അന്ന് മുതൽ തന്റെ പ്രിയതമയ്ക്കായി യാസുവോ കടലിൽ തെരച്ചിൽ തുടരുകയാണ്. ഇന്ന് അദ്ദേഹത്തിന് അറുപത് വയസുണ്ട്.

ആഴ്ചയിൽ ഒരു ദിവസം അദ്ദേഹം കടലിൽ മുങ്ങി തെരച്ചിൽ നടത്തും. ഇതുവരെ 600 ലേറെ തവണയാണ് യൂക്കോയ്ക്കായി അദ്ദേഹം കടലിൽ ദൗത്യം നടത്തിയത്. ദുരന്തത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം ബാങ്കിന്റെ സമീപത്ത് നിന്നും യൂക്കോയുടെ ഫോൺ യാസുവോ കണ്ടെത്തിയിരുന്നു. യാസുവോയുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്ന ഒരു സന്ദേശം ഫോണിലുണ്ടായിരുന്നു. സുനാമി വരുന്നുണ്ടെന്നും തനിക്ക് വീട്ടിലേക്ക് മടങ്ങണമെന്നും യൂക്കോ ആ സന്ദേശത്തിൽ പറയുന്നുണ്ട്.

എന്നാൽ സന്ദേശം അയക്കുന്നതിന് മുന്നേ തിരമാലകൾ എല്ലാം തകർത്തെറിഞ്ഞെന്നാണ് കരുതുന്നത്. ഏറെ പ്രയാസമുള്ളതാണെങ്കിലും തനിക്ക് യൂക്കോയ്ക്കായി ചെയ്യാൻ കഴിയുന്ന ഏക കാര്യമാണ് കടലിന്റെ ആഴങ്ങളിൽ തുടരുന്ന തെരച്ചിൽ എന്ന് യാസുവോ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.