തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ചിറയിൻകീഴ് എരുമക്കാവ് സ്വദേശി സംഗീത്, അടിക്കലം സ്വദേശി കൃഷ്ണപ്രസാദ്, നഗരൂർ സ്വദേശി വിഷ്ണുപ്രസാദ് എന്നിവരാണ് അറസ്റ്രിലായത്. കെഎസ്‌ആർടിസി ബസ് ഡ്രൈവർ എസ് ജയകുമാറിനുനേരെയാണ് അതിക്രമമുണ്ടായത്.
ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആറ്റിങ്ങൽ യൂണിറ്റിലെ ബസിനുനേരെയായിരുന്നു ആക്രമണം. ഇന്നോവ കാറിലെത്തിയ സംഘം യാത്രക്കാരും വനിതാ കണ്ടക്ടറും ഉൾപ്പെടെയുള്ളവരുടെ മുന്നിൽവച്ച് കെഎസ്‌ആർടിസി ഡ്രൈവറെ അസഭ്യം പറയുകയും അര മണിക്കൂറോളം ബസ് തടഞ്ഞിടുകയുമായിരുന്നു. ബസിന്റെ ലൈറ്റ് ഇടിച്ച് തകർക്കുകയും ചെയ്തു. ചിറയിൻകീഴ് സർക്കിൾ ഇൻസ്‌പെക്ടർ വി എസ് വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കോഴിക്കോട്ടും കെഎസ്‌ആർടിസി ഡ്രൈവർക്കുനേരെ സമാന ആക്രമണമുണ്ടായി. കോഴിക്കോട് മാങ്കാവിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് യുവാവിന്റെ മർദ്ദനമേറ്റു. കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് ഡ്രൈവറെ യുവാവ് മർദിച്ചത്. മർദ്ദനമേറ്റ കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ സുബ്രഹ്മണ്യനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയാണ് യുവാവ് അക്രമം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |