തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്കായുള്ള തെരച്ചിൽ മണിക്കൂറുകൾ പിന്നിട്ടു. അസാം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസിക്കുന്ന അൻവർ ഹുസെെന്റെ മകൾ തസ്‌മീൻ ബീഗത്തെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. കുട്ടിയ്ക്ക് അസമീസ് ഭാഷ മാത്രമേ അറിയൂയെന്നാണ് അന്വേഷണ സംഘം പറയുന്നത്. സിറ്റി പൊലീസ് കമ്മീഷണർ സ്‌പർജൻ കുമാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.
അയൽ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ തസ്‌മീൻ ബീഗത്തെ അമ്മ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി കഴക്കൂട്ടത്തെ വീടുവിട്ട് ഇറങ്ങിയത്. കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ വീട്ടുകാർ ഉടൻ വിവരം കഴക്കൂട്ടം പൊലീസിൽ അറിയിച്ചു. കുട്ടിയെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ബാഗിൽ വസ്ത്രങ്ങൾ എടുത്താണ് കുട്ടി പോയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുൻപാണ് കുട്ടി കഴക്കൂട്ടത്ത് എത്തുന്നത്. കുട്ടിക്ക് മലയാളം അറിയില്ല. കുട്ടി ബാഗുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കാണാതായ സമയം കുട്ടി ചുവന്ന വസ്ത്രമാണ് ധരിച്ചിരുന്നത്.
പല സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന നടത്തുന്നത്. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡിലും പൊലീസ് തെരച്ചിൽ നടത്തിവരികയാണ്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്പറിൽ ഉടൻ തന്നെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, കുട്ടിയെ കുറിച്ച് സൂചന കിട്ടിയതായി തിരുവനന്തപുരം ഡിസിപി മാദ്ധ്യമങ്ങളോട് പറഞ്ഞു. സിസിടിവി പരിശോധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയെ കണ്ടതായി ഒരാൾ ഫോണിൽ വിളിച്ച് പൊലീസിനെ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |