കല്ലറ: വീട്ടമ്മയിൽ നിന്ന് ഓൺലൈൻ വഴി പണം തട്ടിയ കേസിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേർ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി സെയ്ഫുൾ റഹ്മാൻ(23),കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണൻ(29), അഖിൽ ബാബു(29) എന്നിവരാണ് പിടിയിലായത്.
കല്ലറ കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് കഴിഞ്ഞ മാസം പാങ്ങോട് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട യുവാക്കൾ വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്നു പറഞ്ഞ് വീട്ടമ്മയുമായി സൗഹൃദത്തിലായി. ചെറിയ തുകകൾ നിക്ഷേപിച്ചാൽ നിക്ഷേപത്തുകയുടെ പലിശ സഹിതം പിറ്റേദിവസം തന്നെ തിരികെ അക്കൗണ്ടിൽ നൽകുമെന്ന് ധരിപ്പിച്ച് ആദ്യം 1000 രൂപ വാങ്ങി.
അടുത്ത ദിവസം 1300 രൂപ സംഘം വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചു. പിന്നീട് 3000 രൂപ നൽകിയപ്പോൾ 3300 രൂപയും തുടർന്ന് 50,000 രൂപ നൽകിയപ്പോൾ 53,000 രൂപയും തിരികെ നൽകി. പിന്നീട് വീട്ടമ്മ 80,000 രൂപ നൽകിയെങ്കിലും ഈ തുക മടക്കി ലഭിച്ചില്ല. ഇവരെ ബന്ധപ്പെട്ടപ്പോൾ അക്കൗണ്ട് ബ്ലോക്കായെന്ന് അറിയിച്ചു. തുടർന്ന് സംഘം 1 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണയം വച്ചും വായ്പ വാങ്ങിയും അഞ്ചുലക്ഷം രൂപ വരെ സംഘത്തിന് അയച്ചുകൊടുത്തു. അക്കൗണ്ട് ബ്ലോക്ക് മാറിയാൽ വൻ തുക തിരികെ ലഭിക്കുമെന്നാണ് സംഘം വിശ്വസിപ്പിച്ചത്. വിവിധ യു.പി.ഐ അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ സംഘത്തിന് പണം അയച്ചത്.
മറുപടി കിട്ടാത്തതിനെ തുടർന്ന് വീട്ടമ്മ 5 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നു കാണിച്ച് പാങ്ങോട് പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിൽ കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ചു ലാൽ,പങ്ങോട് സി.ഐ ജിനേഷ്,എസ്.ഐ വിജിത് കെ.നായർ,പ്രശാന്തൻ,സി.പി.ഒ ബിജു മോൻ,സുധിഷ്,റെജിമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |