ഇടപാടിന്റെ മൂല്യം 72,000 കോടി രൂപ
കൊച്ചി: ലോകത്തിലെ പ്രമുഖ മാദ്ധ്യമ കമ്പനിയായ വാൾട്ട് ഡിസ്‌നി മീഡിയയുടെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഇന്ത്യയെ ഏറ്റെടുക്കാനുള്ള ഇന്ത്യൻ വ്യവസായ ഭീമൻ റിലയൻസ് ഇൻഡസ്ട്രീസിന്റെ നീക്കം പാളുന്നു. വാർട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ ആസ്തികൾ 72,000 കോടി രൂപയ്ക്ക്(850 കോടി ഡോളർ) വാങ്ങാനുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ വയാകോം 18ന്റെ നീക്കം മാദ്ധ്യമ മേഖലയിലെ കുത്തകവൽക്കരണത്തിന് കാരണമാകുമെന്ന് നിയന്ത്രണ ഏജൻസിയായ കോംപറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ(സി.സി.ഐ) സംശയം പ്രകടിപ്പിച്ചു. ഈ രംഗത്തെ മറ്റു കമ്പനികളുടെ പ്രവർത്തനത്തെ ലയനം പ്രതികൂലമായി ബാധിക്കുമെന്നാണ് സി.സി.ഐ വിലയിരുത്തുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടത്താതിരിക്കാൻ കാരണം ബോധിപ്പിക്കാനും ഇരു കമ്പനികളാേടും കമ്മിഷൻ നിർദേശിച്ചു.
ലയനത്തിന്റെ വിശദാംശങ്ങൾ തേടി റിലയൻസ് ഇൻഡസ്ട്രീസിനും ഡിസ്‌നിക്കും സി.സി.ഐ നൂറ് ചോദ്യങ്ങൾ അയച്ചിരുന്നു. വിപണി മേധാവിത്തം കുറയ്ക്കുന്നതിനായി പത്ത് ചാനലുകൾ വിൽക്കാമെന്നും കമ്പനികൾ സി.സി.ഐയെ അറിയിച്ചു.അതേസമയം ക്രിക്കറ്റ് സംപ്രേഷണ അവകാശങ്ങൾ വിറ്റൊഴിയാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.
ക്രിക്കറ്റ് സംപ്രേഷണ അവകാശം പ്രധാന കല്ലുകടി
ഏഷ്യയിലെ അതി സമ്പന്നനായ മുകേഷ് അംബാനിക്ക് ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള പുതിയ കമ്പനിയ്ക്ക് ക്രിക്കറ്റ് മത്സരങ്ങളുടെ ആയിരക്കണക്കിന് ഡോളറിന്റെ മൂല്യമുള്ള സംപ്രേഷണ അവകാശം ലഭിക്കുന്നതാണ് സി.സി.ഐയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നത്. ഇതിനാൽ വിപണി പൂർണമായും നിയന്ത്രിക്കാനും പരസ്യദാതാക്കളുടെ മേൽ ആധിപത്യം നേടാനും കഴിയുമെന്നും അവർ വിലയിരുത്തുന്നു. 120 ചാനലുകളും രണ്ട് സ്ട്രീമിംഗ് സർവീസുകളുടെയും ഉടമസ്ഥാവകാശമാണ് ലയന ശേഷം കമ്പനിക്ക് ലഭിക്കുന്നത്.
എതിരാളികളുടെ മത്സരക്ഷമതയെ ബാധിക്കും
ലോകത്തിലെ ഏറ്റവും വലിയ വിനോദ വ്യവസായ വിപണിയുടെ സിംഹഭാഗവും ലയന ശേഷം റിലയൻസ്-സ്റ്റാർ ഇന്ത്യയ്ക്ക് സ്വന്തമാകും. പ്രധാന എതിരാളികളായ സോണി, സീ എന്റർടെയിൻമെന്റ്, നെറ്റ്ഫ്ളിക്സ്, ആമസോൺ എന്നിവയുടെ മത്സരശേഷിയെ ലയനം ബാധിക്കുമെന്നും വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |