മൂന്ന് അക്കൗണ്ടുകളിൽ നിന്ന് പിടിച്ച തുക തിരിച്ചു നൽകിയെന്ന് ബാങ്ക് അധികൃതർ
മലപ്പുറം: വയനാട് വെള്ളരിമല ശാഖയിലെ മൂന്ന് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ സർക്കാർ ദുരിതാശ്വാസമായി നൽകിയ തുകയിൽ നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പാക്കി നടപടി സ്വീകരിച്ചെന്ന് കേരള ഗ്രാമീൺ ബാങ്ക് ജനറൽ മാനേജർ അറിയിച്ചു. വായ്പ തിരിച്ചടവിനുള്ള സംവിധാനത്തിലൂടെ എസ്.ബി അക്കൗണ്ടുകളൊന്നും ഡെബിറ്റ് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ബാങ്ക് നടപടിയെടുത്തിരുന്നു. സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ നൽകിയിരുന്ന മൂന്ന് അക്കൗണ്ടുകളിൽ നിന്നാണ് ഓട്ടോമാറ്റിക്കായി ഡെബിറ്റ് സംഭവിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പിടിച്ച തുക തിരികെ അക്കൗണ്ടിൽ വരവ് വച്ചു. മറ്റ് അക്കൗണ്ടുകളിൽ ഇത്തരം ഡെബിറ്റുകൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വയനാട്ടിലെ ദുരിതബാധിതർക്കായി സർക്കാരും അനുബന്ധ ഏജൻസികളും സ്വീകരിക്കുന്ന നടപടികൾ അതീവശ്രദ്ധയോടെയും കരുതലോടെയും ഉറപ്പാക്കുമെന്നും ജനറൽ മാനേജർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |