നെടുമങ്ങാട്: വൃദ്ധൻ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. കേസിലെ ഒന്നാംപ്രതി നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി പെരുക്കം മോഹനൻ എന്ന മോഹനൻ നായർ (67), രണ്ടാംപ്രതി നെടുമങ്ങാട് ചെല്ലാംകോട് വേണു മന്ദിരത്തിൽ ചൊട്ട വേണു എന്ന വേണു (63) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തത്. 17നാണ് പൂവത്തൂർ ചുടുകാട്ടിൻ മുകൾ വിഷ്ണു ഭവനിൽ മോഹനൻ ആശാരി (62) യാണ് മർദ്ദനമേറ്റ് മരിച്ചത്.
രാത്രി എട്ടരയോടെ മുക്കോല ജംഗ്ഷനിലാണ് സംഭവം. ഇരട്ടപ്പേര് വിളിച്ചതിനെ തുടർന്ന് മൂവരും തമ്മിലുള്ള തർക്കം കൈയാങ്കളിയിലെത്തുകയായിരുന്നു. ബഹളത്തിനിടെ മോഹനൻ ആചാരിയെ പ്രതി മോഹനൻ പിടിച്ചുതള്ളി. വീഴ്ചയിൽ മോഹനൻ ആശാരിയുടെ കഴുത്തിന്റെയും തലയുടെയും ഭാഗം വെയിറ്റിംഗ് ഷെഡ്ഡിന്റെ ചുമരിൽ ഇടിച്ചു. തുടർന്ന് പ്രതികൾ സംഭവസ്ഥലത്ത് നിന്നുപോയി. അബോധാവസ്ഥയിൽ മണിക്കൂറുകളോളം മോഹനൻ ആശാരി മഴയത്ത് കിടന്നു. വിവരമറിഞ്ഞെത്തിയ മകൻ വിഷ്ണുവും അമ്മയും ചേർന്ന് മോഹനൻ ആശാരിയെ വീട്ടിലേക്കുകൊണ്ടുപോയി. ബോധം വന്നപ്പോൾ മർദ്ദിച്ചവരെക്കുറിച്ച് മോഹനൻ ആശാരി മകനോട് പറഞ്ഞു. ആശുപത്രിയിൽ പോകാനും വിസമ്മതിച്ചു. തണുപ്പിനെ തുടർന്ന് മോഹനൻ ആശാരിയുടെ കാൽ ചലിക്കാതെ വന്നതിനെ തുടർന്ന് അടുത്തദിവസം രാവിലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വീഴ്ചയിൽ മോഹനൻ ആശാരിയുടെ നട്ടെല്ല് തകർന്നിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഡിവൈ.എസ്.പി കെ.എസ്.അരുണിന്റെ നിർദ്ദേശാനുസരണം എസ്.എച്ച്.ഒ ടി.മിഥുൻ,എസ്. ഐമാരായ സന്തോഷ് കുമാർ, ഓസ്‌ലിൻ ടെന്നിസൺ,നിസാറുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു,രാജേഷ് കുമാർ,സി.ബിജു, ജവാദ് ,വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |