ആലപ്പുഴ: ജില്ലയിൽ മതിയായ അഗ്നിസുരക്ഷാ മാനദണ്ഡങ്ങളും ക്രമീകരണങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെയുള്ള അഗ്നിശമന സേനയുടെ ശുപാർശ ഫയലിലുറങ്ങുന്നു. തീപിടിത്തം പോലുള്ള അപകടങ്ങളും അത്യാഹിതങ്ങളും ഒഴിവാക്കാനും, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സംവിധാനങ്ങളില്ലാത്ത സ്ഥാപനങ്ങൾക്കെതിരായ ശുപാർശകളാണ്
ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും എൻജിനീയറിംഗ് വിഭാഗത്തിൽ സുഖനിദ്രകൊള്ളുന്നത്.
അരൂർ, ചേർത്തല, ആലപ്പുഴ, തകഴി, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ സ്റ്റേഷനുകളുടെ പരിധിയിലെ ആയിരക്കണക്കിന് കെട്ടിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 600ലധികം കെട്ടിടങ്ങൾക്കെതിരെ ജില്ലാ ഫയർ ഓഫീസർ നടപടിക്ക് ശുപാർശ ചെയ്തത്.
മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്ക് നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി അഗ്നിശമനസേന നേരത്തെ നോട്ടീസ് നൽകിയിരുന്നു. പരിഹാര നടപടികൾ കൈക്കൊണ്ട് 30 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന നിർദ്ദേശം അവഗണിച്ചവർക്കെതിരെയാണ് നടപടി ശുപാർശചെയ്ത് തദ്ദേശ സ്ഥാപനങ്ങൾക്കും ജില്ലാഭരണകൂടത്തിനും റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, വിരലിലെണ്ണാവുന്ന ഉടമകൾ മാത്രമാണ് ഫയർ ഓഫീസിൽ രേഖാമൂലം മറുപടി നൽകിയത്.
തദ്ദേശസ്ഥാപനങ്ങൾക്ക് മൗനം
1. ഫയർഫോഴ്‌സിന്റെ ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചിട്ടും ഭൂരിഭാഗം പഞ്ചായത്തുകളും അശാസ്ത്രീയ നിർമ്മാണത്തിനെതിരെ യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ല. കെട്ടിട നികുതി ഈടാക്കാതെ ലൈസൻസ് റദ്ദാക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ ചെയ്യേണ്ടിയിരുന്നത്
2. നികുതി നിരാകരിച്ചാൽ തനത് ഫണ്ട് കുറയുമെന്നതിനാലാണ് നഗരസഭകളും ഗ്രാമപഞ്ചായത്തും മൗനം തുടരുന്നത്. തീപിടിത്തം പോലുള്ള അപകടങ്ങൾ ഉണ്ടാകുമ്പോൾ ഫലപ്രദമായി ഇടപെടാൻ അശാസ്ത്രീയ നിർമ്മാണങ്ങൾ കാരണം ഫയർഫോഴ്‌സിന് കഴിയാറില്ല
3. ഫയർഫോഴ്സ് വാഹനങ്ങൾക്ക് കടന്നുചെല്ലാൻ ഇടമില്ലാത്ത സ്ഥിതിയാണ് ആലപ്പുഴയിലുള്ളത്. നഗരത്തിലെ 8 കിലോമീറ്റർ ചുറ്റളവിൽ ഇടുങ്ങിയ റോഡും തൊട്ടുനിൽക്കുന്ന കെട്ടിടങ്ങളും സുരക്ഷാമാനദണ്ഡം പാലിക്കാതെയാണ് നിർമ്മിച്ചിട്ടുള്ളത്
4. ഹോട്ടലുകൾ, റിസോർട്ടുകൾ, തീയേറ്ററുകൾ, ഓഡിറ്രോറിയങ്ങൾ, ആശുപത്രികൾ, കൊമേഴ്സ്യൽ ബിൽഡിംഗുകൾ തുടങ്ങിയവയെല്ലാം ചട്ടം ലംഘിച്ചവരുടെ കൂട്ടത്തിലുണ്ട്. പഴയ കെട്ടിടങ്ങളിലും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്
നിർബന്ധം
തീയണയ്ക്കാനുള്ള ഉപകരണങ്ങൾ
ഫയർഫോഴ്സ് വാഹനമെത്താനുള്ള സൗകര്യം
ജലസംഭരണി
എമർജൻസി എക്സിറ്റ്
പാർക്കിംഗ് സംവിധാനം
നടപടിക്ക് ശുപാർശ ചെയ്ത കെട്ടിടങ്ങൾ
600
നോട്ടീസ് പ്രകാരം സുരക്ഷാസംവിധാനം ഒരുക്കി എൻ.ഒ.സി വാങ്ങണം. അല്ലെങ്കിൽ കെട്ടിടങ്ങൾക്കും അതിലെ സ്ഥാപനങ്ങൾക്കും ഇൻഷ്വറൻസ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും. ഉടമകൾക്കെതിരെ നിയമ നടപടിക്ക് ശുപാർശ ചെയ്യും
- ജില്ലാ ഫയർഫോഴ്സ് ഓഫീസ്, ആലപ്പുഴ
നോട്ടീസ്
നൽകിയത്
2022-23 ....................... 526
2023-24............................97
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |