വാഷിംഗ്ടൺ: ഷിക്കാഗോയിൽ തുടങ്ങിയ ഡെമോക്രാറ്റിക് പാർട്ടിയുടെ നാഷണൽ കൺവെൻഷനിൽ നിറകണ്ണുകളോടെ വിടവാങ്ങൽ പ്രസംഗം നടത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. 'മികച്ച കാര്യങ്ങൾ അമേരിക്കയ്ക്ക് വേണ്ടി ചെയ്യാനായി. ജനാധിപത്യം സംരക്ഷിക്കണം. അമേരിക്കയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് നാം.
ഈ പോരാട്ടത്തിൽ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ടിം വാൽസും ജയിക്കണം. എല്ലാവരും അവർക്ക് വോട്ട് ചെയ്യണം." അദ്ദേഹം ആഹ്വാനം ചെയ്തു. തന്റെ ഭരണകാലയളവിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ബൈഡൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ ശക്തമായി വിമർശിച്ചു.
'ട്രംപിന്റെ വിചാരം അയാൾ ആരാണെന്നാണ് ? " ട്രംപ് ഒരു തോൽവിയാണെന്നും വാഗ്ദ്ധാനങ്ങൾ പാലിക്കില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു. നിറഞ്ഞ കയ്യടിയോടെയാണ് സദസ് ബൈഡനെ വരവേറ്റത്. 'വീ ലവ് ജോ " എന്ന് സദസ് ഒന്നാകെ ഏറ്റുപറഞ്ഞു. തങ്ങൾ എന്നും ബൈഡനോട് നന്ദിയുള്ളവരാണെന്ന് കമല പറഞ്ഞു.
ബൈഡന്റെ ഭാര്യ ജിൽ, മകൾ ആഷ്‌ലി, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ തുടങ്ങിയവരും സംസാരിച്ചു. ജൂലായിലാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായിരുന്ന ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്. ട്രംപുമായി നടന്ന സംവാദത്തിൽ മോശം പ്രകടനം കാഴ്ച വച്ചതോടെ 81കാരനായ ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതോടെ വൈസ് പ്രസിഡന്റ് കമല സ്ഥാനാർത്ഥിയായി.
നവംബർ 5നാണ് തിരഞ്ഞെടുപ്പ്. ജനുവരി വരെ ബൈഡൻ പ്രസിഡന്റായി തുടരും. 1972 മുതൽ ആറ് തവണ ഡെലവെയറിൽ നിന്നും സെനറ്ററായ ബൈഡൻ ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |