തിരുവനന്തപുരം: തസ്മിത്ത് തംസിക്കായുള്ള അന്വേഷണത്തിൽ നിർണായകമായത് നെയ്യാറ്റിൻകര സ്വദേശി ബബിത ഫോണിലെടുത്ത ചിത്രമാണ്. ബംഗളൂരു - കന്യാകുമാരി എക്സ്‌പ്രസിലിരുന്ന് തസ്മിത്ത് കരയുന്നത് കണ്ടാണ് സഹയാത്രക്കാരിയായ ബബിത ഫോട്ടോയെടുത്തത്. ഇതിൽ നിന്നാണ് കുട്ടി കന്യാകുമാരിയിലേക്ക് പോകാമെന്ന വിവരം പൊലീസിന് ലഭിച്ചത്.
തമ്പാനൂരിൽ നിന്നാണ് കുട്ടി ട്രെയിനിൽ കയറിയതെന്ന് ബബിത പറഞ്ഞു. 'നെയ്യാറ്റിൻകരയിൽ വച്ചാണ് ഫോട്ടോയെടുത്തത്. മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കാതെ കുട്ടി കരയുകയായിരുന്നു. ധൈര്യത്തോടെയാണ് കുട്ടി ഇരുന്നത്. വീട്ടിലിടുന്നതു പോലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. കൈയിൽനോട്ട് ചുരുട്ടിപ്പിടിച്ചിരുന്നു. ഏകദേശം 40 രൂപ വരുമെന്നാണ് തോന്നുന്നത്. കൈയിലുണ്ടായിരുന്ന ബാഗിലും പൊടിയുണ്ടായിരുന്നു. ഇതും സംശയംതോന്നി. കുട്ടി കരയുന്നത് കണ്ട് ഫോട്ടോയെടുക്കാൻ തോന്നി. വീട്ടിൽ നിന്ന് പിണങ്ങി വന്നതായിരിക്കുമോയെന്ന് കരുതി. എന്നാൽ കുട്ടിയുമായി സംസാരിക്കാൻ കഴിഞ്ഞില്ല"- ബബിത പറഞ്ഞു.
ഫോട്ടോയെടുത്തത് ചൊവ്വാഴ്‌ച
ഒപ്പമുണ്ടായിരുന്ന ബബിതയുടെ കൂട്ടുകാരിയാണ് കുട്ടി തമ്പാനൂരിൽ നിന്നാണ് കയറിയതെന്ന് പറഞ്ഞത്. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് ഫോട്ടോയെടുത്തത്. ചൊവ്വാഴ്‌ച രാത്രി വരെ കുട്ടിയെ കാണാതായ സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇന്നലെ പുലർച്ചെ യൂട്യൂബ് ചാനലുകളിലെ വാർത്ത കണ്ടപ്പോഴാണ് കുട്ടിയുടെ ഫോട്ടോ കണ്ട് സംശയം തോന്നിയത്. തുടർന്ന് നാലു മണിയോടെ പൊലീസിൽ വിവരമറിയിച്ചു. ഫോട്ടോ കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞുവെന്ന് പൊലീസാണ് അറിയിച്ചതെന്നും ബബിത പറഞ്ഞു. ഡിഗ്രി കഴിഞ്ഞ് മെഡിക്കൽകോഡിന് പഠിക്കുന്ന വിദ്യാർത്ഥിയാണ് ബബിത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |