തിരുവനന്തപുരം: അമ്മ ശകാരിച്ചതിന് വീടുവിട്ടുപോയ 13 കാരി തസ്മിതിനെ തേടിയുള്ള പൊലീസിന്റെ അന്വേഷണം കന്യാകുമാരി വഴി ചെന്നൈയിലെത്തി. അസാം വരെയുള്ള എല്ലാ റെയിൽവേ സ്റ്റേഷനിലേക്കും തിരുവനന്തപുരം റെയിൽവേ പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. തുടർന്നുള്ള ക്യാമറ നിരീക്ഷണത്തിലാണ് കന്യാകുമാരിയിൽ ഇറങ്ങിയ കുട്ടി ചെന്നൈ എഗ്മോർ ട്രെയിനിൽ കയറി ചെന്നൈയിൽ എത്തിയെന്ന് അറിഞ്ഞത്. ചെന്നൈ ലോക്കൽ പൊലീസ് കുട്ടിയെ അന്വേഷിക്കുന്നുണ്ട്.തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ ചെന്നൈ പൊലീസ് കമ്മിഷണർ എ. അരുണുമായി ബന്ധപ്പെട്ടു.
കഴക്കൂട്ടത്ത് നിന്ന്അന്വേഷണ സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.കുട്ടി മറ്റ് ഏതെങ്കിലും ട്രെയിനിൽ കയറിയോ,അതോ സ്റ്റേഷന് പുറത്തേക്ക് പോയോ എന്ന് വ്യക്തമല്ല. സി.സി ടിവികൾ പരിശോധിക്കുന്നുണ്ട്.സ്വദേശമായ അസാമിലേക്കോ സഹോദരൻ ജോലി ചെയ്യുന്ന ബംഗളൂരുവിലേക്കോ പോകാനുള്ള സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല.ചെന്നൈയിലില്ലെന്ന് സ്ഥിരീകരിച്ചാൽ ഒരു സംഘം അസാമിലേക്കും ഒരു സംഘം ബംഗളൂരുവിലേക്കും പോകും.
ആറു സ്ക്വാഡുകൾ;എ.സി.പി ടീം ലീഡർ
അഞ്ചു പൊലീസ് ഉദ്യോഗസ്ഥർ വീതമുള്ള ആറു സ്ക്വാഡുകളാണ് തെരച്ചിൽ നടത്തുന്നത്.ഒരു സ്ക്വാഡ് ചെന്നൈയിലേക്ക് പുറപ്പെട്ടു. മറ്റൊരു സ്ക്വാഡ് അസാമിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.
ഒരു എസ്.ഐ,ഒരു വനിത പൊലീസ്,എ.എസ്.ഐ മൂന്ന് സിവിൽ പൊലീസ് ഓഫീസർമാർ അടങ്ങുന്നതാണ് അഞ്ചംഗ സംഘം. ഈ മുപ്പതുപേർക്കു പുറമേ പത്തു പൊലീസുകാരെ തിരുവനന്തപുരം നഗരത്തിൽ പലിടത്തായി നിയോഗിച്ചിട്ടുണ്ട്.
സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ മേൽനോട്ടം വഹിക്കുന്നു. തിരുവനന്തപുരം ഡി.സി.പി വിജയ് ഭരത് റെഡ്ഡിയാണ് കാര്യങ്ങൾ ഏകോപിക്കുന്നത്.കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി നിയാസാണ് സംഘത്തലവൻ.
തമ്പാനൂർ പരിസരം, തലസ്ഥാന നഗരം, കന്യാകുമാരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും സ്ക്വാഡുകൾ അന്വേഷണം നടത്തി.
മിന്നൽ വേഗത്തിൽ പൊലീസ്
ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് കഴക്കൂട്ടം സ്റ്റേഷനിൽ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചത്. എസ്.എച്ച്.ഒ അവധിയിലായിരുന്നു. സ്റ്റേഷന്റെ ചുമതലയുള്ള എസ്.ഐ വി.എസ് രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം 4.30ന് അന്വേഷണം ആരംഭിച്ചു.
ഓയൂരിലും പേട്ടയിലും കുട്ടിയെ തട്ടികൊണ്ടുപോയ സംഭവങ്ങൾ ഓർമ്മയുള്ള പൊലീസ് അന്വേഷണത്തിലേക്ക് ഉടനടി കടക്കുകയായിരുന്നു. കഴക്കൂട്ടത്തെയും പരിസര പ്രദേശങ്ങളിലും കുട്ടിയില്ലെന്ന് ബോധ്യമായതോടെ സി.സി.ടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചാണ് തമ്പാനൂരിൽ നിന്ന് ട്രെയിൻ കയറിയെന്ന് സ്ഥീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |