ദുബായ് : ഇന്ത്യൻക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറിയായ ജയ് ഷാ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനാകാൻ സാദ്ധ്യതയേറി. നിലവിലെ ചെയർമാനായ ഗ്രെഗ് ബാർക്ലെ തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെയാണ് ജയ് ഷായ്ക്ക് സാധ്യതയേറിയത്. നിലവിലെ ചെയർമാന് ഈ വർഷം നവംബർ വരെയാണ് കാലാവധി. തുടർന്ന് പുതിയ ചെയർമാനെ കണ്ടെത്തണം. ഓഗസ്റ്റ് 27വരെ നാമനിർദേശ പത്രിക നൽകാൻ സമയമുണ്ട്. ഒന്നിലേറെ പേർ നാമനിർദേശ പത്രിക സമർപ്പിച്ചാൽ തിരഞ്ഞെടുപ്പ് ഉണ്ടാകും. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണയുള്ളതിനാൽ ജയ് ഷായ്ക്ക് എളുപ്പമാകുമെന്നാണ് കണക്കുകൂട്ടൽ.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായ ജയ് ഷാ ഐ.സി.സി ചെയർമാനാകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനെന്ന നേട്ടത്തിനരികെയാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയർമാനായി ജയ് ഷാ മാറും. ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാർ,എൻ. ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണ് ഇതിന് മുമ്പ് ഐ.സി.സി തലപ്പത്തെത്തിയ ഇന്ത്യക്കാർ. ബി.സി.സി.ഐ സെക്രട്ടറി പദത്തിൽ ജയ് ഷായ്ക്ക് ഒരു വർഷം കൂടി കാലാവധിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |