ന്യൂഡൽഹി: അടുത്ത മാസം മൂന്നു ഘട്ടങ്ങളായി നടക്കുന്ന ജമ്മുകാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും സി.പി.എമ്മും സഖ്യമായി മത്സരിക്കും. പി.ഡി.പിയും സഖ്യത്തിൽ ചേരുമെന്ന് സൂചനയുണ്ട്.
ശ്രീനഗറിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നാഷണൽ കോൺഫറൻസ് നേതാക്കളും മുൻമുഖ്യമന്ത്രിമാരുമായ ഫറൂഖ് അബ്‌ദുള്ള, മകൻ ഒമർ അബ്‌ദുള്ള എന്നിവരുമായി നടത്തിയ ചർച്ചയിലാണ് സഖ്യം
സാദ്ധ്യമായത്.സംസ്ഥാനത്തെ 90 നിയമസഭാ സീറ്റുകളിലും ഇരുകക്ഷികളും സഖ്യമുണ്ടാക്കിയെന്ന് ഫറൂഖ് അബ്‌ദുള്ള പറഞ്ഞു. കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ച മികച്ചതായിരുന്നുവെന്നും സി.പി.എമ്മും ഒപ്പം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല ഭരണം നൽകാൻ ജമ്മുകാശ്‌മീരിലെ ജനങ്ങൾ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷ. ജമ്മുകാശ്‌മീരിന് സമ്പൂർണ സംസ്ഥാന പദവി തിരിച്ചെടുക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രക്തബന്ധം:
രാഹുൽ
തനിക്ക് ജമ്മു കശ്മീരുമായി ആഴത്തിലുള്ള രക്തബന്ധമാണുള്ളതെന്ന് ശ്രീനഗറിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ രാഹുൽ ഗാന്ധി പറഞ്ഞു. . ജമ്മുകാശ്‌മീരുമായി വളരെ പഴയതും ആഴത്തിലുമുള്ള ബന്ധമാണ്, അത് രക്തബന്ധമാണ്. ഇവിടെ വരുമ്പോഴെല്ലാം അത് മനസ്സിലാക്കുന്നു. ജനങ്ങളുടെ ഹൃദയത്തിലുള്ള വേദനയും സങ്കടവും ഭയവും ഇല്ലാതാക്കലാണ് ലക്ഷ്യം.സ്വാതന്ത്ര്യ ഇന്ത്യയിൽ നിരവധി കേന്ദ്രഭരണ പ്രദേശങ്ങൾ സംസ്ഥാനങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടെങ്കിലും സംസ്ഥാന പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശം സൃഷ്‌ടിച്ചത് ജമ്മുകാശ്‌മീരിൽ മാത്രമാണ്. ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രാതിനിധ്യം പ്രധാനമാണ്. അവർ സമ്പൂർണ സംസ്ഥാന പദവി ആഗ്രഹിക്കുന്നുവെന്ന സന്ദേശം രാജ്യത്തിന് നൽകാൻ ആഗ്രഹിക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 'ഇന്ത്യ' സഖ്യം ആത്മവിശ്വാസം തകർത്തതിനാൽ നരേന്ദ്ര മോദിക്ക് പഴയതു പോലെ നെഞ്ചു വിരിക്കാനാകുന്നില്ല. ജമ്മുകാശ്‌മീർ ജനത ആഗ്രഹിക്കുമ്പോഴൊക്കെ കോൺഗ്രസ് നേതൃത്വം എത്തും. വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കാൻ ഒന്നിക്കാനും രാഹുൽ ആഹ്വാനം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |