സി.എം.ആർ.എല്ലിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാം
ന്യൂഡൽഹി : മാസപ്പടി ആരോപണത്തിൽ സി.എം.ആർ.എല്ലിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് ഡൽഹി ഹൈക്കോടതി. കേസിൽ സി.എം.ആർ.എൽ ബോർഡ് ഒഫ് ഡയറക്‌ടേഴ്സിലെ മൂന്ന് ഡയറക്‌ടർമാർ അടക്കം എട്ടുപേരുടെ അറസ്റ്ര് ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് തടഞ്ഞു. അറസ്റ്റ് ഉൾപ്പെടെ കടുത്ത നടപടികൾ വേണ്ടെന്നാണ് കോടതിയുടെ നിർദ്ദേശം. എട്ടുപേരും ആഗസ്റ്റ് 28,29 തീയതികളിൽ ചെന്നൈയിലെ ഓഫീസിൽ രേഖകളുമായി ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) സമൻസ് കൈമാറിയിരുന്നു. സമൻസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എട്ടുപേരും സമർപ്പിച്ച ഹർജിയാണ് ഡൽഹി ഹൈക്കോടതി ഇന്നലെ പരിഗണിച്ചത്. അന്വേഷണവുമായി സഹകരിക്കുന്നതിൽ എതിർപ്പില്ലെന്ന് സി.എം.ആർ.എല്ലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു.
കമ്പനിയുടെ ബോർഡ് ഒഫ് ഡയറക്‌ടേഴ്സിലെ ഡയറക്‌ടർമാരായ ആർ. രവിചന്ദ്രൻ, നബീൽ മാത്യു ചെറിയാൻ, അനിൽ ആനന്ദ പണിക്കർ, കമ്പനി സെക്രട്ടറി പി. സുരേഷ്‌കുമാർ, ഐ.ടി വിഭാഗത്തിലെ എൻ.സി. ചന്ദ്രശേഖരൻ, റിട്ടേയർഡ് ക്യാഷർ കെ.എം. വാസുദേവൻ, ഓഡിറ്റർമാരായ മുരളീകൃഷ്‌ണൻ, നാഗേഷ് കുമാർ എന്നിവർക്കാണ് എസ്.എഫ്.ഐ.ഒയുടെ സമൻസ്.
ഇ.ഡിയുടെയും എസ്.എഫ്.ഐ.ഒയുടെയും അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ സമർപ്പിച്ച ഹർജിയും ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനു പുറമെയാണ് സമൻസിനെതിരെയുള്ള പുതിയ ഹർജി. ഈ ഹർജികളിൽ അന്തിമതീർപ്പുണ്ടാകുന്നതു വരെ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കരുതെന്ന് സി.എം.ആർ.എൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഹൈക്കോടതി എസ്.എഫ്.ഐ.ഒയുടെ നിലപാട് തേടി. ആഗസ്റ്റ് 30ന് വിഷയം വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |