തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട സി.പി.എം, സംഘടനയിൽ ശുദ്ധികലശത്തിന് ശക്തമായ തിരുത്തൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന
സൂചനയാണ് മുതിർന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന്
നീക്കിയതിലൂടെ നൽകുന്നത്. 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ച് തലം മുതലുള്ള
സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കാനിരിക്കെ,പാർട്ടിയിൽ ദുഷ്പ്രവണതകൾ വച്ച് പുലർത്തുന്നവർ എത്ര
ഉന്നതരായാലും മുഖം നോക്കാതെ നടപടി നേരിടേണ്ടി വരുമെന്ന സന്ദേശവും ഇതിലുടെ
നേതാക്കൾക്കും അണികൾക്കും നേതൃത്വം കൈമാറുന്നു. സമ്മേളനങ്ങളിൽ വിഭാഗീയ പ്രവണതകൾ വച്ചു പൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പും സെക്രട്ടേറിയറ്റ് നൽകിയിട്ടുണ്ട്.
പാർട്ടിയിലെയും സർക്കാരിലെയും വീഴ്ചകൾക്കെതിരെ ശക്തമായ തിരുത്തൽ നടപടികൾക്ക് തിരഞ്ഞെടുപ്പിനുശേഷം ചേർന്ന പാർട്ടി കേന്ദ്ര കമ്മിറ്റി,സംസ്ഥാന നേതൃ യോഗങ്ങളിൽ തീരുമാനിച്ചിരുന്നു. പാർട്ടി ഫണ്ട് തിരിമറിക്കേസിൽ മുൻ എം.എൽ.എ പി.കെ.ശശിയെപ്പോലുള്ള ഇടത്തരം മീനുകളെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ പാർട്ടി, കണ്ണൂരിലെ തിമിംഗലത്തെയും വലയിലാക്കിയയത് വരാനിരിക്കുന്ന അച്ചടക്ക നപടികളുടെ തുടക്കമായി കരുതാം.
ഇ.പിക്കെതിരെ നടപടി സൂചന
കേരളകൗമുദി അഭിമുഖത്തിൽ
പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ ഇ.പി ജയരാജനെതിരായ അച്ചടക്ക നടപടി സംബന്ധിച്ച
സൂചന കേരള കൗമുദിയുമായുള്ള അഭിമുഖത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നേരത്തേ നൽകിയിരുന്നു.വിവാദ കൂടിക്കാഴ്ചയിലെ പാർട്ടി അന്വേഷണത്തെക്കുറിച്ചുള്ള കേരളകൗമുദി ലേഖകന്റെ
ചോദ്യത്തിന്,ഗോവിന്ദന്റ മറുപടി ഇതായിരുന്നു: 'അതിൽ അന്വേഷണത്തിന്റെ കാര്യമൊന്നുമില്ല.എല്ലാം വ്യക്തമായി
കണ്ടതല്ലേ.ഓരോ സന്ദർഭങ്ങളിൽ പാർട്ടി നേതാക്കളും പുലർത്തേണ്ട ജാഗ്രതയുണ്ട്.അതാരായാലും പാലിക്കണം.'കേരളകൗമുദി ശനിയാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ സൂചന ഇന്നലെ രാവിലെ ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള വാർത്താ ചാനലുകളും ചൂണ്ടിക്കാട്ടിയിരുന്നു.ഇ.പിയുടെ വെളിപ്പെടുത്തലിനെ തുടർന്ന്,അവിശുദ്ധ കൂട്ടുകെട്ടുകളിൽ അദ്ദേഹം ജാഗ്രത പുലർത്താറില്ലെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ,'ശിവനോടൊപ്പം പാപി ചേർന്നാൽ ശിവനും പാപിയായിടും' എന്ന് കൂടി പ്രതികരിച്ചതോടെ,മുണണി കൺവീനർ സ്ഥാനത്ത് നിന്ന് പുറത്തേയ്ക്കുള്ള ഇ.പിയുടെ വഴി തെളിഞ്ഞിരുന്നു..
മുകേഷ് വിഷയത്തിലും
ജാഗ്രത
നടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ മുകേഷ് എം.എൽ.എ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ഇടതു
കേന്ദ്രങ്ങളിൽ നിന്ന് തന്നെ ഉയരുമ്പോഴും രാജി വേണ്ടെന്ന പാർട്ടി നിലപാട് കടുത്ത പ്രതിഷേധത്തിന്
ഇടയാക്കിയിട്ടുണ്ട്.എന്നാൽ,സ്ത്രീ പീഡന ആരോപണങ്ങളിൽപ്പെട്ട കോൺഗ്രസിലെയും ,ബി.ജെ.പിയിലെയും മറ്റും
എം.പിമാരും എം.എൽ.എമാരും സ്ഥാനം രാജി വയ്ക്കാത്ത കാര്യം എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ
ചൂണ്ടിക്കാട്ടിയത് ആ പാർട്ടികളെയും വെട്ടിലാക്കുന്നതായി.ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാർ നടപടികൾ
തുടങ്ങിയതായി പറഞ്ഞ ഗോവിന്ദൻ,റിപ്പോർട്ട് പൂർണമായി പുറത്തു വിടണമെന്നാണ് പാർട്ടിയുടെ അഭിപ്രായമെന്ന്
കേരളകൗമുദിയുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കിയതും ആവർത്തിച്ചു.അങ്ങനെ പുറത്ത് വിടരുമെന്ന് ജസ്റ്റിസ് ഹേമ രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവെന്ന വാദം മുൻകൂർ ജാമ്യമെടുക്കലുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |