കണ്ണൂർ: എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നു പുറത്താക്കപ്പെട്ട ഇ.പി.ജയരാജന്റെ പ്രതികരണത്തിന് കാതോർക്കുകയാണ് രാഷ്ട്രീയ കേരളം. സി.പി.എമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും ഉന്നത നേതാക്കളിലൊരാൾ എന്നനിലയിൽ ഇ.പിയുടെ ഏത് തീരുമാനത്തിനും രാഷ്ട്രീയ പ്രാധാന്യമുണ്ട്.
എസ്.എഫ്.ഐയുടെ ആദ്യ രൂപമായ കെ.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. പ്രീഡിഗ്രിക്കു ശേഷം പോളിടെക്നിക് ഡിപ്ലോമ പഠനത്തിനിടെയായിരുന്നു ഇത്. ഡി.വൈ.എഫ്.ഐയുടെ സ്ഥാപക ദേശീയപ്രസിഡന്റായ ജയരാജൻ, ഇതിന്റെ തുടർച്ചയായി സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും പ്രധാനിയായി. 1992ൽ സംസ്ഥാന കമ്മിറ്റിയിലും 2002ൽ സംസ്ഥാന സെക്രട്ടേറിയറ്റിലുമെത്തി. 2005 മുതൽ കേന്ദ്രകമ്മിറ്റിയിലുമുണ്ട്. പാർട്ടിയിൽ അന്ന് കരുത്തനായ എം.വി.രാഘവന് താഴെ പിണറായിക്ക് തൊട്ടുതാഴെയായിരുന്നു ഇ.പി.ജയരാജന്റെ വളർച്ച. 1985 ൽ ബദൽ രേഖ അവതരണത്തിന് പിന്നാലെ എം.വി.രാഘവൻ പുറത്തായതിന് പിന്നാലെ 87ൽ അഴീക്കോട് നിയമസഭ മണ്ഡലത്തിൽ രാഘവനെ നേരിടാൻ നിയോഗിക്കപ്പെട്ടതും ഇ.പിയെയായിരുന്നു. അന്ന് പരാജയപ്പെട്ടെങ്കിലും 1991ലെ തിരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ നിന്ന് ഇ.പി. നിയമസഭയിലെത്തി. 2011ലും 2016ലും മട്ടന്നൂരിൽനിന്ന് വിജയിച്ചു. 2016ൽ പിണറായി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |