ന്യൂഡൽഹി: ഉത്തർപ്രദേശ്,കർണാടക,തമിഴ്നാട് സംസ്ഥാനങ്ങളിൽ മൂന്ന് പുതിയ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഒാഫ് ചെയ്‌തു. യു.പിയിൽ മീററ്റ്-ലഖ്നൗ, തമിഴ്നാടിനെയും കർണാടകയെയും ബന്ധിപ്പിച്ച് മധുര-ബംഗളൂരു, തമിഴ്നാടിനെയും കേരള അതിർത്തിയെയും ബന്ധിപ്പിക്കുന്ന ചെന്നൈ എഗ്‌മോർ-നാഗർകോവിൽ പാതകളിലാണ് പുതിയ ട്രെയിനുകൾ.
മീററ്റ് സിറ്റി - ലഖ്നൗ വന്ദേ ഭാരത് യു.പിയിലെ രണ്ട് പ്രധാന നഗരങ്ങൾക്കിടയിലെ യാത്ര എളുപ്പമാക്കും. ചെന്നൈ എഗ്‌മോർ - നാഗർകോവിൽ റൂട്ടിൽ രണ്ടുമണിക്കൂറും മധുര-ബെംഗളൂരു റൂട്ടിൽ ഒരു മണിക്കൂറും ലാഭിക്കാം.വന്ദേഭാരത് ഇന്ത്യൻ റെയിൽവേയുടെ നവീകരണത്തിന്റെ പുതിയ മുഖമാണെന്ന് വീഡിയോ കോൺഫറൻസ് വഴി ട്രെയിനുകൾ ഫ്ളാഗ് ഒാഫ് ചെയ്ത ചടങ്ങിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. അതിവേഗ ട്രെയിനുകളുടെ വരവ് ജനങ്ങളുടെ കച്ചവടവും തൊഴിലും വികസിപ്പിക്കാനും സ്വപ്നങ്ങൾ വികസിപ്പിക്കാനും ആത്മവിശ്വാസം പകർന്നു. രാജ്യത്തുടനീളം 102 വന്ദേ ഭാരത് സർവീസുകളിലായി മൂന്നു കോടിയിലധികം പേർ യാത്ര ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |