''ഇന്നലെ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയുടെ വാർഷിക ദിനമായിരുന്നല്ലോ. ശ്രീബുദ്ധനും, ക്രിസ്തുദേവനും, പ്രവാചകൻ മുഹമ്മദ് നബിയും, ശ്രീരാമകൃഷ്ണ പരമഹംസനും, സ്വാമി വിവേകാനന്ദനുമൊക്കെ നമ്മളെപോലെ ഭൂമിയിൽ ജീവിച്ചിരുന്ന മനുഷ്യരായിരുന്നു. എന്നാൽ, അവർ സാധാരണ മനുഷ്യരിൽ നിന്നും വളരെ വ്യത്യസ്തമായി ചിന്തിക്കുകയും, പ്രവർത്തിക്കുകയും, മാനുഷിക മൂല്യങ്ങൾ മുറുകെപിടിച്ച് സഹജീവികളോട് പെരുമാറുകയും ചെയ്തവരാണ്! ആ വ്യത്യസ്തതയാണ് അവരെ നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അവരുടെ ജനന-മരണദിനങ്ങൾ ഓർമിക്കപ്പെടാനും, അവരുടെ ശ്രേഷ്ഠതകൾ പിൻതലമുറക്കാർ ചർച്ചചെയ്യാനും വഴിയൊരുങ്ങിയത്. ഈ പരമ്പരയിൽ വിദേശീയവും, സ്വദേശീയവുമായ നിരവധി മഹത്ജീവിതങ്ങൾ നമ്മുടെ ഓർമ്മയിലുമുണ്ടല്ലോ. അവരെപ്പറ്റിയുള്ള സമഗ്രപഠനങ്ങളുടെ അടിസ്ഥാനത്തിൽ, പിൻതലമുറകൾക്കു ലഭിച്ച വെളിച്ചമാണ് ലോകത്തിന്റെ മുന്നോട്ടുള്ള സുഗമപ്രയാണത്തിന് വഴിതെളിഞ്ഞതെന്നും ചിന്തിച്ചാൽ മനസിലാകുന്നതാണ്!"" പതിവിനു വിപരീതമായി വ്യത്യസ്ത ഊർജ്ജത്തിലായിരുന്നു പ്രഭാഷകൻ ഇത്രയും പറഞ്ഞത്. അതിനുശേഷം സദസ്യരെ നോക്കിയപ്പോൾ അവരെല്ലാവരും സഗൗരവം ശ്രദ്ധിച്ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്. വാത്സല്യപൂർവം എല്ലാവരെയും നോക്കികൊണ്ട് ഇപ്രകാരം പ്രഭാഷകൻ തുടർന്നു:
''നമ്മുടെ രാജ്യത്തെ നിയമസംവിധാനത്തിന്റെ ലക്ഷ്യമെന്താണെന്നു ചിന്തിച്ചിട്ടുണ്ടോ? യാതൊരു സംശയവും വേണ്ട, സമൂഹത്തിൽ സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിക്കുക എന്നതുതന്നെയാണ്. ഗുരുവിന്റെ ദർശനങ്ങളൊക്കെ ലഭ്യമായത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങൾ വരെയായിരുന്നു. എന്നാൽ രാജ്യം സ്വാതന്ത്ര്യം നേടിയതും, ഭരണഘടന ഉണ്ടായതും കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യപാദം എത്തിയപ്പോഴാണ്. ഭരണഘടനാ ശിൽപ്പികളെ ശ്രീനാരായണ ദർശനങ്ങൾ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വസ്തുനിഷ്ടമായി പഠനം നടത്തുന്ന ഏതൊരു വ്യക്തിക്കും മനസിലാകുന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ പാദത്തിൽ, ഗുരു ഈശ്വരപാദം ചേർന്നെങ്കിലും, ഗുരു അരുൾചെയ്ത ഓരോ വാക്കും, ഒരു നൂറ്റാണ്ടിനിപ്പുറവും പ്രസക്തവും, മാർഗദർശകവുമായി മനുഷ്യന് വെളിച്ചമേകി നിൽക്കുന്നു! ഗുരു കാട്ടിയ നേർവഴിയിലൂടെയുള്ള പിൻതലമുറക്കാരുടെ സഞ്ചാരം, ഇപ്പോഴും, പാതിവഴിപോലും കടക്കാനായിട്ടില്ലയെന്നു പറഞ്ഞാൽ, അതിൽ അതിശയോക്തി ഒട്ടുമേയില്ലയെന്ന് ഗുരുവിനെ അറിയാനും, അടുക്കാനും ശ്രമിച്ചവർ പൂർണമനസോടെ സമ്മതിക്കും! ഗുരുദർശനങ്ങളെപ്പറ്റി അത്രയേറെ അഗാധ പഠനങ്ങൾക്കുള്ള വിഷയങ്ങൾ ഒരു നൂറ്റാണ്ടിനുശേഷവും വിജ്ഞാനികൾ കണ്ടെത്തുന്നുവെങ്കിൽ, നമ്മുടെ ഗുരുവിന്റെ വിജ്ഞാനസീമ പ്രപഞ്ചസീമ തന്നെയായിരുന്നുയെന്നും നമ്മളറിയണം!നമ്മുടെ നാട്ടിൽ ആദ്യമായി വിഗ്രഹപ്രതിഷ്ഠ നടത്തിയ അബ്രാഹ്മണൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായിരുന്നു. എന്നാൽ, കേരളം ഇന്നോളം കണ്ട ഏറ്റവും വലിയവിപ്ലവ നായകനാരെന്നു ചോദിച്ചാൽ അതിന്റെ ഉത്തരമാണ് ശ്രീനാരായണ ഗുരുദേവൻ. നമ്മുടെ ഗുരുവിനെ സാമൂഹ്യ നാവോത്ഥാനത്തിന്റെ നായകസ്ഥാനത്തെത്തിച്ച 'ഈഴവശിവ"ന്റെ താണ്ഡവത്തിൽ ചാതുർവർണ്ണ്യത്തിന്റെ തായ്വേരറ്റുപോയ കാഴ്ചകണ്ട് സടകുടഞ്ഞെണീറ്റ കേരളീയ സമൂഹമുള്ളടത്തോളം കാലം ഗുരുവിന്റെ ജന്മദിനവും, മഹാസമാധി ആചരണവും യഥാക്രമം ഉദയാസ്തമയങ്ങൾ പോലെ സത്യമായി നടന്നുകൊണ്ടേയിരിക്കും."" ഇപ്രകാരം പ്രഭാഷകൻ പിൻവാങ്ങിയപ്പോൾ, മഹാഗുരുവിന്റെ സാന്നിദ്ധ്യം മിക്ക സദസ്യർക്കും ദർശിക്കാൻ കഴിഞ്ഞതു പോലെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |