തിരുവനന്തപുരം: ഇരുപത് രൂപയ്ക്ക് ഊണ് ലഭിക്കുന്ന തലസ്ഥാനത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ സുഭിക്ഷാ കാന്റീൻ അടച്ചുപൂട്ടൽ ഭീഷണിയിൽ. കരാർ പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് ചില ജീവനക്കാർ ആക്ഷേപം ഉന്നയിക്കുന്നതാണ് കാന്റീൻ അടച്ചുപൂട്ടൽ ഭീഷണിക്ക് കാരണം. ലൈബ്രറി ജീവനക്കാർക്കിരുന്ന് കഴിക്കാൻ പ്രത്യേക മുറിയുണ്ടെന്നിരിക്കെ അവരെ വേണ്ട പോലെ കാന്റീൻ ജീവനക്കാർ പരിഗണിക്കുന്നില്ലെന്ന പരാതിയുണ്ട്. കാന്റീനിന്റെ പ്രവർത്തനത്തിനുള്ള കുടിവെള്ളം തടസപ്പെടുത്തിയും അതിനോട് ചേർന്ന ശുചിമുറി കൃത്യമായി പരിപാലിക്കാതെയും കാന്റീൻ പ്രവർത്തനം അവതാളത്തിലാക്കുകയാണ്. വരുന്ന 28നാണ് കാന്റീനിന്റെ കരാർ കാലാവധി അവസാനിക്കുന്നത്. വായനാ കുടുംബശ്രീ പ്രവർത്തകരാണ് പാളയം പബ്ലിക് ലൈബ്രറി അങ്കണത്തിലെ സുഭിക്ഷാ കാന്റീൻ നടത്തുന്നത്.
നിരവധി പേരുടെ ആശ്രയം
യൂണിവേഴ്സിറ്റി കോളേജ്, യൂണിവേഴ്സിറ്റി ഹോസ്റ്റൽ, ഫൈൻ ആർട്സ് കോളേജ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ആശ്രയകേന്ദ്രമാണ് ഇവിടം. മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ്.എ.ടിയിലും ആവശ്യമായ പൊതിച്ചോറ് തികയാതെ വരുമ്പോൾ ഡി.വൈ.എഫ്.ഐക്കാർ ഓടിയെത്തുന്നതും ഇവിടെയാണ്. അവർക്ക് ഇരുപത്തിഅഞ്ച് രൂപ ഈടാക്കിയാണ് പാർസൽ നൽകുന്നത്. സേവനം മാത്രം ലക്ഷ്യമിട്ട്, തുച്ഛമായ വരുമാനത്തിൽ പ്രവർത്തിക്കുന്ന കാന്റീൻ നടത്തിപ്പിന് തടയിടാനുള്ള നീക്കത്തിൽ വലിയ പ്രതിഷേധം ഉയരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |