ഒന്നാം ടെസ്റ്റ്: ഇന്ത്യയ്ക്ക് 308 റൺസിന്റെ ലീഡ്
ചെന്നൈ: രണ്ടാം ഇന്നിംഗ്‌സിലും മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയെങ്കിലും ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യൻ ആധിപത്യം. ബംഗ്ലാദേശിനെ ഒന്നാം ഇന്നിംഗ്സിൽ 149 റൺസിന് ഓൾഔട്ടാക്കി 227 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ഇന്നലെ സ്‌റ്റമ്പെടുക്കുമ്പോൾ 81/3 എന്ന നിലയിലാണ്. ബംഗ്ലാദേശിനെ ഫോളോൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയ്ക്ക് ആകെ ഇപ്പോൾ 308 റൺസിന്റെ ലീഡായി. ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 376 റൺസിന് ഓൾഔട്ടായി.
നിരാശപ്പെടുത്തി രോഹിത്, കൊഹ്‌ലി
രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയുടെ സൂപ്പർ ബാറ്റർമാരായ ക്യാപ്ടൻ രോഹിത് ശർമ്മയ്‌ക്കും (5), വിരാട് കൊഹ്‌ലിക്കും (17) രണ്ടാം ഇന്നിംഗ്‌സിലും തിളങ്ങനായില്ല. ഇന്ത്യൻ സ്കോർ 15ൽ എത്തിയപ്പോൾ രോഹിതിനെ സാകിർ രഹസന്റെ കൈയിൽ എത്തിച്ച് ടസ്‌കിൻ അഹമ്മദ് ബംഗ്ലാദേശിനെ ആദ്യ ബ്രേക്ക് ത്രൂ നൽകി. അധികം വൈകാതെ യശ്വസി ജയ്‌സ്വാളിനെ (10) തന്റ ആദ്യ ഓവറിൽ തന്നെ നഹിദ് റാണ ക്യാപ്ടനും വിക്കറ്റ് കീപ്പറുമായ ലിറ്റൺ ദാസിന്റെ കൈയിൽ എത്തിച്ചു. തുടർന്നെത്തിയ കൊഹ്‌ലി ഫോറടിച്ച് നന്നായി തുടങ്ങി.
റിവ്യൂ എടുക്കാതെ കൊഹ്‌ലി
ഗില്ലിനൊപ്പം (പുറത്താകാതെ 33) അല്പനേരം പിടിച്ചു നിന്ന കൊഹ്‌ലിയെ മെഹിദി ഹസൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഗില്ലിനോട് ചോദിച്ച ശേഷം റിവ്യൂ എടുക്കാതെ കൊഹ്‌ലി മടങ്ങി.എന്നാൽ പാഡിൽ കൊള്ളുന്നതിന് മുൻപ് പന്ത് കൊഹ്‌ലിയുടെ ബാറ്റിൽ കൊണ്ടുവെന്ന് റിപ്ലേകളിൽ വ്യക്തമായിരുന്നു. കൊഹ്‌ലി ഡി.ആർ.എസ് എടുക്കാത്തതിൽ രോഹിത് ഡ്രസിംഗ് റൂമിൽ നിരാശ പ്രകടിപ്പിച്ചിരുന്നു. സ്റ്റമ്പെടുക്കുമ്പോൾ ഗില്ലിനൊപ്പം റിഷഭ് പന്താണ് (12) ക്രീസിൽ.
ബൂം ബൂം ഇന്ത്യ
നേരത്തെ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കം മുതലേ തകർച്ച നേരിട്ടു. ഓപ്പണർ ഷദ്‌മാൻ ഇസ്ലാമിനെ (2) ആദ്യ ഓവറിൽ തന്നെ ക്ലീൻബൗൾഡാക്കി ജസ്‌പ്രീത് ബുംറ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂനൽകി. 4 വിക്കറ്റുമായി തിരിച്ചുവരവ് ഗംഭീരമാക്കി ബുംറ ബംഗ്ലാബാറ്റിംഗിനെ തകർത്തപ്പോൾ രണ്ട് വിക്കറ്റ് വീതം നേടി സിറാജും ആകാശ്‌ദീപും ജഡേജയും തങ്ങളുടെ റോൾ ഭംഗിയാക്കി. ഒരു ഘട്ടത്തിൽ 40/5 എന്ന നിലയിൽ ആയിരുന്ന ബംഗ്ലാദേശിനെ ഷാക്കിബ് അൽഹസനും (32), ലിറ്റൺ ദാസും (22) ചേർന്നാണ് വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഇരുവരും ആറാം വിക്കറ്റിൽ 51 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ലിറ്റണെ പുറത്താക്കി ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്.
ഹലോ ഹസൻ
രാവിലെ 339/6 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 37 റൺസ് കൂടിയേ നേടാനായുള്ളൂ.ബംബ്ലാദേശ് പേസർ ഹസൻ മഹമൂദ് 5 വിക്കറ്റ് തികച്ച് തിളങ്ങി. രവീന്ദ്ര ജഡേജയെ (86) ആണ് ആദ്യം നഷ്ടമായത്. ടസ്‌കിനാണ് വിക്കറ്റ്. പിന്നീട് ആകാശ് ദീപിനെയും (17), സെഞ്ചൂറിയൻ അശ്വിനെയും (113) ടസ്കിൻ തന്നെ പുറത്താക്കി. ബുറയെ(7) പുറത്താക്കി ഹസനാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് തിരശീലയിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |