മോഹൻലാലുമായി നടത്തിയ ദീർഘ സംഭാഷണത്തിന്റെ രണ്ടാം ഭാഗമാണ് ചുവടെ:-
'ഇരുവർ"എന്ന ചിത്രത്തിൽ എം.ജി.ആറിലേക്കുള്ള ഒരു പകർന്നാട്ടം എങ്ങനെയായിരുന്നു?
ചിത്രീകരണം തീരും വരെ ഇത് എം.ജി.ആർ, അല്ലെങ്കിൽ കരുണാനിധി, ജയലളിതയെന്നൊന്നും പറഞ്ഞിരുന്നില്ല. രണ്ട് ഫ്രണ്ട്സിന്റെ കഥയെന്നാണ് പറഞ്ഞിരുന്നത്. സിനിമ കണ്ടുകഴിഞ്ഞപ്പോഴത് അവരിലേക്കുള്ള കഥയാണെന്ന് മനസിലായി. ആ സമയത്ത് തമിഴ്നാട്ടിൽ ഒരുപാട് രാഷ്ട്രീയ മാറ്റങ്ങളൊക്കെയുണ്ടായി. സെൻസറിംഗിനൊക്കെ പ്രോബ്ളം നേരിട്ടു . അതിനെയൊക്കെ അതിജീവിച്ചാണ് ആ സിനിമ ഉണ്ടായത്. എം.ജി.ആറിന്റെ സിനിമയിലെ മാനറിസങ്ങൾ അനുകരിക്കാൻ പോയാൽ അത് പരിഹാസം ആയിപ്പോകും. അദ്ദേഹത്തെ കളിയാക്കുന്നതിനും തുല്യമാകും. എം.ജി.ആറിന്റെ പേഴ്സണൽ ലൈഫാണ് ആ സിനിമയിലുള്ളത്. അതെനിക്കറിയില്ലായിരുന്നു . അദ്ദേഹത്തെ പരിചയമുണ്ടെന്നല്ലാതെ.
എം.ജി.ആറിന്റെ ഫാൻ ആയിരുന്നോ?
അതെ .ഭയങ്കര ഫാനാണ് ഇപ്പോഴും. ഇരുവർ കണ്ടുകഴിഞ്ഞിട്ട് എം.ജി.ആറിന്റെ കൂടെ പ്രവർത്തിച്ചിരുന്ന പലരും പറഞ്ഞു. അദ്ദേഹത്തിന്റെ പേഴ്സണൽ ലൈഫിലെ ഒരുപാട് മാനറിസങ്ങൾ എനിക്കുണ്ടെന്ന് . അദ്ദേഹത്തിന് വെടിയേറ്റിട്ട് ഒരു കോളർ ഒക്കെ ഇട്ടിരുന്നല്ലൊ. സ്ക്രിപ്റ്റിൽ ഒന്നും എഴുതിവച്ചിട്ടല്ലെങ്കിലും ഞാൻ ഒരു കർച്ചീഫ് വേണമെന്നു പറഞ്ഞു. അദ്ദേഹം അതെങ്ങനെ ചെയ്തിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹം നടക്കുന്നതിനു പകരം വളരെ സ്പീഡിലാണ് സ്റ്റേജിലേക്കൊക്കെ ഓടിക്കയറുന്നത്. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് നമ്മൾ ഒരു സ്റ്റേജിലിരിക്കുമ്പോൾ കൈയൊന്നു ചൊറിയുക, അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യുക. അദ്ദേഹം ഒന്നും ചെയ്യില്ല. വളരെ കെയർഫുൾ ആയിരിക്കും. ഒരു പേഴ്സണാലിറ്റി keep up ചെയ്യുന്നയാളായിരുന്നു. ആ സിനിമ എങ്ങനെ ചെയ്തുവെന്നു ചോദിച്ചാൽ എനിക്കു പറയാൻ അറിയില്ല.
ഒരു നിയോഗമാണ്?
അതെ. അതൊരു ആക്ടറിൽ തുടങ്ങി പൊളിറ്റിക്സിൽ പോയി നിൽക്കുന്ന ,ഇന്ത്യ മുഴുവൻ ഷൂട്ട് ചെയ്ത ഒരു സിനിമയാണ് . എനിക്കു തോന്നുന്നു ഇന്ത്യൻ സിനിമയിലെ മികച്ച 100 സിനിമയെടുത്താൽ അതിലൊരു സിനിമയാണ് ഇരുവറെന്ന് . ക്രാഫ്റ്റൊക്കെ അപാരമായിരുന്നു. അതേക്കുറിച്ച് കൂടുതൽ പഠനങ്ങൾ വേണമെന്നാണ് എന്റെ അഭിപ്രായം.
താങ്കൾ ആ കഥാപാത്രത്തെ അവതരിപ്പിച്ചതു പോലെ മറ്റാർക്കും ചെയ്യാൻ കഴിയുകയില്ല.കലാദേവതയുടെ അനുഗ്രഹംഅത്രമാത്രം ചൊരിഞ്ഞുനിന്ന ഒരു കഥാപാത്രമായിരുന്നു?
ആ സിനിമയെക്കുറിച്ചു പറയുമ്പോൾ, വാനപ്രസ്ഥം ഷൂട്ട് ചെയ്തത് ഒരു ഫ്രഞ്ച് ക്യാമറാമാൻ ആയിരുന്നു. റെനാത്തോ ബർത്തോ. അദ്ദേഹം ഇവിടെ വന്നു. ഇരട്ടപ്പേര് മില്ലിമീറ്റർ എന്നായിരുന്നു. അത്ര സൂക്ഷ്മമായിട്ടാണ് ഷൂട്ട് ചെയ്യുന്നത്. അവർക്ക് യൂണിയന്റെ ചട്ടങ്ങൾ ഒക്കെയുണ്ട്. എട്ടുമണിക്കൂറെ ജോലി ചെയ്യുകയുള്ളു. നമ്മൾ റിക്വസ്റ്റ് ചെയ്തപ്പോൾ അത് 12 മണിക്കൂർ ആക്കിത്തന്നു. അവർ റൂമിൽ നിന്നിറങ്ങുമ്പോൾ ആ സമയം തുടങ്ങും. 12 മണിക്കൂർ ആകുമ്പോൾ എങ്ങനെയാണെങ്കിലും നിർത്തിയിട്ടു പോകും. അവർക്കതൊരു സിസ്റ്റം ആണ്. ഒരു ദിവസം ചിലപ്പോൾ ഒന്നോ രണ്ടോ ഷോട്ടൊക്കെയേ എടുക്കുകയുള്ളൂ.വേറൊരു ക്യാമറാമാനെ വച്ചോട്ടെയെന്ന് ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹം സമ്മതിച്ചു. പക്ഷേ തനിക്കു പകരം വയ്ക്കുന്ന ഛായാഗ്രാഹകന്റെ സിനിമ കാണണമെന്നു പറഞ്ഞു. ഇരുവർ ആണ് കാണിച്ചത്. സന്തോഷ് ശിവന്റെ ഛായാഗ്രഹണം . സിനിമ കണ്ടയുടനെ അദ്ദേഹം ഒ.കെ. പറഞ്ഞു. അദ്ദേഹം ഷൂട്ട് ചെയ്തത് പ്ളാറ്റിനം ഫോർമാറ്റിലുള്ള ക്യാമറ വച്ചാണ്. പാനാവിഷൻ. റെനാത്തോ ബർത്തോ ആയതിനാലാണ് അവർ പ്ലാറ്റിനം കൊടുത്തത്. സന്തോഷ് വന്നപ്പോൾ പറഞ്ഞു എനിക്കു ചെമ്പോ വെള്ളിയോ എന്തു തന്നാലും മതിയെന്ന്. അതൊരു ആത്മവിശ്വാസമാണ്. റെനാത്തോ ബർത്തോയേക്കാളും കോൺഫിഡൻസാണ്. ഞാൻ ഓട്ടോറിക്ഷ ഓടിച്ചു പഠിച്ചതാണ്. എനിക്കു ബെൻസും ഓടിക്കാം. ഓട്ടോറിക്ഷയും ഓടിക്കാം. സന്തോഷ് പറഞ്ഞു.അൺ ബിലീവബിളായി ഷൂട്ട് ചെയ്തു.
വാനപ്രസ്ഥത്തിന്റെ കാര്യം പറയുമ്പോൾ കലാമണ്ഡലം കൃഷ്ണൻനായർ,അമ്മന്നൂർ മാധവചാക്യാർ, കലാമണ്ഡലം ഗോപിയാശാൻ...ഇവരുടെയൊക്കെ പെർഫോമൻസ് കണ്ടിട്ടുണ്ടോ?
ഞാൻ ഗോപിയാശാന്റെയൊക്കെ കണ്ടിട്ടുണ്ട്. അതു കണ്ടതു കൊണ്ടുമാത്രം ആ സിനിമയിൽ അഭിനയിക്കാൻ പറ്റില്ല. ഉദാഹരണത്തിനു എത്ര സൗന്ദര്യമുള്ളയാളാണെങ്കിലും ആ വേഷം കെട്ടിയാൽ മോശമായിപ്പോകും. അത്രമാത്രം വേഷപ്പകർച്ച ആവശ്യമാണ്. ഗോപിയാശാൻ അവിടെ പാവം പോലെയിരിക്കും. പക്ഷേ വേഷം കെട്ടി വന്നുകഴിഞ്ഞാലുള്ള ആ പ്രസൻസ് പറഞ്ഞറിയിക്കാൻ പറ്റില്ല. ശിവാജി സാർ അങ്ങനെയായിരുന്നു. അദ്ദേഹം ആ ഡ്രസ്സിട്ടു കഴിഞ്ഞാൽ വേറൊരു ആളായിട്ടു മാറുമായിരുന്നു. വാനപ്രസ്ഥത്തിൽ എനിക്കെന്താ ചെയ്യാൻ പറ്റുക. അങ്ങനെ ഒരു കഥ വന്നു. അതൊരു ഫ്രഞ്ച് കോ - പ്രൊഡക്ഷൻ ആയിരുന്നു. ഇന്ത്യയിൽ ആദ്യമാണ്. ഞങ്ങളുടെ പ്രൊഡക്ഷൻ ആയിരുന്നു. ഷാജി സാർ അതിന്റെ കഥയൊക്കെ വന്നു പറഞ്ഞപ്പോൾ ഇതെങ്ങനെ ,എനിക്കു ചെയ്യാൻ പറ്റുമെന്ന് ചോദിച്ചു. എനിക്കതു ചെയ്യാൻ പറ്റുമെന്ന് അദ്ദേഹത്തിനൊരു കോൺഫിഡൻസാണ്. കർണ്ണഭാരത്തിന്റെ കാര്യത്തിൽ കാവാലം നാരായണപ്പണിക്കർ സാറിനും ഇതെ കോൺഫിഡൻസായിരുന്നു. അവിടെ ചെന്നപ്പോൾ ഞാൻ മാത്രമേയുള്ളു കഥകളി നടനല്ലാത്തത്. ബാക്കിയെല്ലാവരും കഥകളി നടൻമാരാണ്. എന്റെ അമ്മായി അച്ഛന്റെ വേഷമാണ് ഗോപിയാശാന്. അവരാെന്നും കഥകളി വേഷത്തിലുമല്ല . പത്തു പതിനഞ്ചു ദിവസം അവരുടെ കൂടെ നിന്ന് കുറച്ചൊക്കെ പഠിച്ചു.
കുട്ടിക്കാലത്ത് കഥകളി കണ്ടിട്ടുണ്ടോ?
അച്ഛന്റെ കൂടെ പോയി ഞാൻ കണ്ടിട്ടുണ്ട്. അന്ന് നമുക്ക് അതിന്റെ മുദ്രകളോ ഒന്നും അറിയില്ലല്ലോ.കഥകളി വേഷം കെട്ടണമല്ലോ. ഞാൻ 13 മണിക്കൂറൊക്കെ ആ സിനിമയ്ക്കായി വേഷം കെട്ടിനിന്നിട്ടുണ്ട്. വേഷമിട്ടു കഴിഞ്ഞാൽ ബാത്ത്റൂമിൽ പോലും പോകാൻ പറ്റില്ല. കിരിടവും വച്ചിട്ട് ഞാൻ ഡ്രസ്സൊക്കെ ചെയ്ത് ഷോട്ടെടുക്കാൻ നിൽക്കുകയാണ്. എന്നെ വേഷമണിയിച്ചവർ ദൂരെ മാറിനിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എന്റെ മേക്കപ്പ് മാൻ അവരുടെയടുത്ത് നിൽക്കുന്നുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് ഞാൻ അദ്ദേഹത്തെ വിളിച്ചു ചോദിച്ചു എന്താ അവർ പറഞ്ഞതെന്ന്. കൃഷ്ണൻനായർ ആശാനെപ്പോലെയുണ്ടെന്ന്.
കലാമണ്ഡലം കൃഷ്ണൻനായർ?
അതെ. അതൊരു വലിയ അനുഗ്രഹമാണ്. ഞാൻ അവിടെയിരുന്ന് ഭയങ്കരമായി പ്രാർത്ഥിക്കുമായിരുന്നു. എല്ലാ ദിവസവും പ്രാർത്ഥിക്കും എന്നെ ഒന്നു ഹെൽപ്പ് ചെയ്യണമെന്ന്. കഥകളിയുടെ കിരീടം ഒരു ഗുരുവിനെ ധ്യാനിച്ച് ഒറ്റക്കെട്ടാണ്. നനച്ചുകെട്ടും. അത് ഊരിപ്പോകാൻ പാടില്ലെന്നാണ്. അതൊരു വിശ്വാസമാണ്. എല്ലാ ദിവസവും അവരൊക്കെ എന്നെ അനുഗ്രഹിക്കും. കീഴ്പ്പടം ആണെങ്കിലും ഗോപിയാശാനാണെങ്കിലും കുടുമാളൂർ ആണെങ്കിലും. നമ്മൾ അഭിനയിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ അവർ പറഞ്ഞുതന്നു. എനിക്കു രണ്ട് നാഷണൽ അവാർഡാണ് അതിനു ലഭിച്ചത്. മികച്ച നടനുള്ളതും നിർമ്മാതാവിനുള്ളതും.
അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ആനന്ദവും ദുഃഖവുമൊക്കെ കൊണ്ടുനടക്കുമോ? അതോ സെറ്റിൽ ഉപേക്ഷിച്ചിട്ടാണോ പോരുന്നത്?
ഞാൻ കൊണ്ടുനടക്കാറില്ല.എനിക്കു തോന്നുന്നു അത്തരം അനുഭവങ്ങൾ കൂടുതൽ വരുന്നത് സ്റ്റേജിൽ തുടർച്ചയായി ഒരേ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നവരെയാണ്. സിനിമ ഓരോ ഷോട്ടായിട്ടാണല്ലോ എടുക്കുന്നത്. ഷോട്ടുകളിൽ ഒരു കണ്ടിന്യൂയിറ്റി ഇല്ലല്ലോ. മൂന്നാമത്തെ സീൻ എടുത്താൽ അത് കഴിഞ്ഞ് 26-ാമത്തെ സീൻ ആയിരിക്കും എടുക്കുക. അപ്പോൾ ആ ഒരു പ്രശ്നവുമില്ലല്ലോ.ഒരു ഷോട്ടു കഴിഞ്ഞാൽ ഞാൻ പോയി തമാശയൊക്കെ പറഞ്ഞിരിക്കും. കഥാപാത്രത്തിൽ നിന്ന് മാറാൻ വേണ്ടിയാണോയെന്ന് ഇപ്പോൾ ചോദിച്ചാൽ ഒരുപക്ഷേ ആയിരുന്നിരിക്കും. അതിൽ നിന്നങ്ങ് മാറിക്കളയും. അതിൽ തന്നെ സഞ്ചരിച്ചാൽ കുഴപ്പമാകും. നാടകത്തിൽ ഒരേ കഥാപാത്രം അവതരിപ്പിച്ചവർക്കു ആ കുഴപ്പം ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. പ്രത്യേകിച്ച് വിദേശങ്ങളിലുള്ളവർക്ക്. അവിടെയൊക്കെ ഒരു പ്ളേ തന്നെ നൂറിലധികം സ്റ്റേജുകൾ അവതരിപ്പിക്കുമല്ലോ. ആ ഒരു സ്വാധീനം വരും.
മനോധർമ്മം നമ്മുടെ ജീവിത അനുഭവങ്ങളിൽ നിന്നുണ്ടാകുന്നതല്ലേ .അത് പ്രയോഗിക്കാറുണ്ടല്ലോ?
നമ്മുടെ നിരീക്ഷണം. നമ്മൾ കണ്ട ആൾക്കാർ. അങ്ങനെ പലതും. ഇരുവർ എന്ന സിനിമയിൽ എം.ജി.ആറിന്റെ ഒരു ആക്ഷനും ഞാൻ കൊണ്ടുവരാതിരുന്നത് കൊണ്ടുവന്നാൽ അത് അദ്ദേഹമാണെന്ന് ആരോപിക്കപ്പെടും. ആ ഒരു ചലഞ്ചുമുണ്ട്. ഉദാഹരണത്തിന് ദൃശ്യം - 2 ൽ ജോർജുകുട്ടി മുഴുവനും കള്ളങ്ങളാണ് പറയുന്നത്. പക്ഷേ മറ്റുള്ളവർക്ക് സത്യം ആണെന്നു തോന്നണം. പിന്നെ പുള്ളി പറയുന്നത് എന്താണെന്ന് എനിക്കുമറിയില്ല. ഭയങ്കര മാനിപ്പുലേറ്റിവാണ്. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഈ ജോർജുകുട്ടി ആരാണെന്ന് എനിക്കുമറിയില്ലെന്നു ഞാൻ പറയുമായിരുന്നു .
ജോർജ്കുട്ടിയായി അഭിനയിക്കുമ്പോൾ താങ്കൾ ജോർജ് കുട്ടിയാവുകയും മോഹൻലാൽ മാറിനിൽക്കുകയുമാണോ?
അങ്ങനെയാണ് പറയുന്നത്. അദൃശ്യനാവുകയെന്നൊക്കെയുള്ള ചില Concept ഉണ്ട്. നമ്മൾ ഒരു മെഡിറ്റേഷനിൽ പോകും. അദൃശ്യനായിട്ട്, Disappearing act എന്നൊക്കെ പറയും. ഇതൊക്കെ ഓരോ പേരുകളാണ്. ഇങ്ങനെ ഒരു സംഭാഷണത്തിൽ പറയാമെന്നല്ലാതെ എങ്ങനെയാണെന്നു ചോദിച്ചാൽ അറിയില്ല.
ഛായാമുഖി, കഥയാട്ടം, കർണ്ണഭാരം?
വിദേശത്തൊക്കെ ഒരുപാട് സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട്.
അത്തരം നാടകങ്ങൾ വീണ്ടും ചെയ്യണമെന്നുണ്ടോ?
തീർച്ചയായും. അത്തരം നാടകങ്ങളിലേക്ക് പോകണമെന്നുണ്ട്. ലൈവ് നാടകം എന്ന ആശയമാണല്ലോ ഒടുവിൽ ബറോസിൽ എത്തിച്ചേർന്നത്. എനിക്കു വലിയ ഇഷ്ടമുള്ള കാര്യമാണത്.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാടകം ചെയ്തല്ലോ?
മോഡൽ സ്കൂളിൽ ആറാം ക്ളാസിൽ പഠിക്കുമ്പോഴാണ് ആദ്യം ബെസ്റ്റ് ആക്ടറായത്. പിന്നീട് പത്താം ക്ളാസിൽ പഠിക്കുമ്പോൾ ആയി. കോളേജിൽ പഠിക്കുമ്പോൾ ആയി. സിനിമയിൽ വന്നപ്പോഴും ബെസ്റ്റ് ആക്ടറായി.
കുട്ടിക്കാലത്ത് നിലക്കണ്ണാടിയുടെ മുന്നിലൊക്കെ നിന്ന് അഭിനയിച്ചു നോക്കിയിരുന്നോ?
അമ്മ പറയുമായിരുന്നു അങ്ങനെയൊക്കെ ചെയ്തിരുന്നുവെന്ന്. പക്ഷേ എന്റെ ഓർമ്മകളിൽ അങ്ങനെ ഒന്നും ഇല്ല. ഒരു ആക്ടർ ആകണമെന്നൊന്നും ഞാൻ ആഗ്രഹിച്ചിട്ടേയില്ല.
ഇല്ലേ?
ഇല്ല. അത് നിയോഗമാണ്.
ഇനി അഭിനയമാണ് എന്റെ ജീവിതമെന്ന് നിശ്ചയിക്കുന്നത് എപ്പോഴാണ്?
ഇപ്പോഴും അറിയില്ല. അങ്ങനെയാണോയെന്ന് .അങ്ങനെ നിശ്ചയിച്ച് കഴിഞ്ഞാൽ നമുക്ക്
Confusion ആയി പോകും. ഇതാണോയെന്റെ ജീവിതമെന്ന് സത്യത്തിൽ എനിക്കു അറിയില്ല. എന്തിനാ ഡയറക്ട് ചെയ്തതെന്നും അറിയില്ല. ഇതു കഴിഞ്ഞിട്ട് ഇപ്പോൾ വലിയൊരു ഐ മാക്സ് സിനിമയെടുക്കാം. ഇവിടെ ആരും ചെയ്തിട്ടില്ലാത്ത കാര്യമല്ലേ. അങ്ങനെയൊക്കെയുള്ള കാര്യത്തിലേക്കു നമ്മളെ നയിച്ചുകൊണ്ടുപോവുകയാണ്. സിനിമ ചെയ്യണമെന്നുള്ള ആഗ്രഹം ഒന്നുമുണ്ടായിരുന്നില്ല. അഭിനയിക്കണമെന്നും ഉണ്ടായിരുന്നില്ല.
എല്ലാം സംഭവിക്കുന്നതാണ്?
അതല്ലേ സത്യം. ജീവിതത്തിൽ നമ്മൾ വിചാരിക്കും ഇതെല്ലാം നമ്മളാണ് ചെയ്യുന്നതെന്ന്. അങ്ങനെയല്ലല്ലോ. പറ്റുന്ന ഏത് കാര്യങ്ങളും ജയപരാജയങ്ങൾ ആയാലും Pre - destined ആണ്. നമുക്ക് ഒരുപാട് ട്രോമാസ് ഉണ്ടാകും. വീഴ്ചകൾ ഉണ്ടാകും. അതിനെ ഒക്കെ നമ്മൾ അതിജീവിക്കുന്നില്ലേ... ഉരുൾപൊട്ടി , പ്രളയം വന്നു, ഒന്നുമറിയാത്ത എത്രയോ പേർ മരിച്ചു. പക്ഷേ വീണ്ടും പ്രകൃതി മാറിവന്നു. മരങ്ങൾ വന്നു. പൂക്കൾ വന്നു. അതുപോലെ തന്നെ നമ്മുടെ ജീവിതയാത്രയിലും ജയപരാജയങ്ങൾ ഉണ്ടാകാം. നമ്മുടെ കുറ്റങ്ങൾ കൊണ്ടല്ല. ജീവിതത്തിൽ അതിലൂടെയൊക്കെ സഞ്ചരിച്ചുപോകണം. എല്ലാം നല്ല കാര്യങ്ങൾക്കും മാത്രമല്ല നമുക്കു വരുന്ന സങ്കടങ്ങളിലൂടെയും സഞ്ചരിച്ചേ മതിയാകൂ.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |