SignIn
Kerala Kaumudi Online
Friday, 27 September 2024 5.44 AM IST

സ്വദേശാഭിമാനിയിലൂടെ കമ്മ്യൂണിസത്തിലേക്ക്

Increase Font Size Decrease Font Size Print Page
mm-lawrence-

കവിയും പത്രപ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയുമൊക്കെയായ മൂത്ത സഹോദരൻ എബ്രഹാം മാടമാക്കൽ സമ്മാനിച്ച, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ കാറൽ മാർക്സിനെകുറിച്ചുള്ള പുസ്തകമാണ് എം.എം. ലോറൻസിനെ കറകളഞ്ഞ കമ്മ്യൂണിസ്റ്രാക്കിയത്. തികഞ്ഞ യുക്തിവാദിയായിരുന്ന പിതാവ് അവിര മാത്യുവിന്റെ സ്വാധീനവും കമ്മ്യൂണിസ്റ്റ് പാതയിലേക്കുള്ള യാത്രയ്‌ക്ക് തുണയായി.

മാടമാക്കൽ മാത്യു ലോറൻസ് എന്ന മുളവുകാട്ടുകാരന് സ്കൂളിൽ വച്ചുതന്നെ വിപ്ളവം രക്തത്തിൽ കയറി. സ്വാതന്ത്ര്യസമരം കത്തിനിൽക്കുമ്പോൾ ത്രിവർണ പതാകയും ഷർട്ടിൽ കുത്തി ക്ളാസിലെത്തിയതിന് സെന്റ് ആൽബർട്ട്സ് സ്കൂളിൽ നിന്ന് പുറത്തായി. മുനവിറുൽ ഇസ്ലാം സ്കൂളിൽ പഠനം തുടർന്നെങ്കിലും പത്താം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലിറങ്ങി. 19-ാം വയസിലാണ് ഇടപ്പള്ളി സ്റ്റേഷൻ ആക്രമണക്കേസിൽപ്പെട്ട് കൊടിയ മർദ്ദനവും ജയിൽവാസവും അനുഭവിച്ചത്. അതെല്ലാം ലോറൻസിലെ വിപ്ളവവീര്യത്തിന് ഇന്ധനം പകർന്നതേയുള്ളൂ. ട്രേഡ് യൂണിയൻ രംഗത്തായിരുന്നു ഏറെക്കാലം. കാൽനൂറ്റാണ്ട് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടർന്നു. കൊച്ചിയിലെ തോട്ടി തൊഴിലാളികളെ സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയത് ചരിത്രസംഭവമായി. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു ശേഷം 1967 മുതൽ 1978 വരെ സി.പി.എമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായി. 1964 മുതൽ 1998 വരെ സി.പി.എം സംസ്ഥാന സമിതി അംഗവും 1978 മുതൽ 1998 വരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 1986 മുതൽ 1998 വരെ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. പാർട്ടിയുടെ ഉന്നതതലങ്ങളിൽ വിരാജിച്ചിട്ടും സുദീർഘമായ പ്രവർത്തന പാരമ്പര്യമുണ്ടായിട്ടും സാമ്പത്തികമായി ലോറൻസ് നേട്ടങ്ങൾ ഉണ്ടാക്കിയില്ല. ജീവിച്ചതും മരിച്ചതും സാധാരണക്കാരിൽ സാധാരണക്കാരനായിത്തന്നെ.

എബ്രഹാം മാടമാക്കലിനു പുറമെ, എലിസബത്ത്, മാത്യു, തോമസ്, ജോൺ, ആഞ്ജില മാർഗരറ്റ്, ലാസർ, പരേതരായ ജോർജ്, ഫ്രാൻസിസ് എന്നിവരാണ് സഹോദരങ്ങൾ.

വിവാഹവും പാർട്ടി തീരുമാനം

തൃപ്പൂണിത്തുറ നടമേൽ പള്ളിയിൽ 1959 മേയ് 25ന് തെക്കേ ചെല്ലാനത്തെ പൊള്ളയിൽ കുടുംബത്തിലെ ബേബിയെ ലോറൻസ് താലി ചാർത്തിയതും പാർട്ടിയുടെ തീരുമാനത്തെ തുടർന്നാണ്. കമ്മ്യൂണിസ്റ്റ് കുടുംബാംഗമായതിനാൽ ബേബിയുടെ വിവാഹം മുടങ്ങുകയായിരുന്നു. ഇതറിഞ്ഞാണ് പാർട്ടി വരനെ തേടിയത്. ജില്ലാ കമ്മിറ്റിയാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചത്. കല്യാണം പള്ളിയിലാകണമെന്ന പെൺവീട്ടുകാരുടെ നിർബന്ധത്തിന് ആദ്യം ലോറൻസ് വഴങ്ങിയില്ല. പാർട്ടി നിശ്ചയിച്ചതാകയാൽ സഹപ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങുകയായരുന്നു. പിന്നെയും തടസങ്ങളുണ്ടായി. കമ്മ്യൂണിസ്റ്റുകാരുടെ വിവാഹത്തിന് കാർമ്മികനാകാൻ പോഞ്ഞിക്കര പള്ളിയുടെ വൈദികൻ വിസമ്മതിച്ചു. പിന്നാലെ ലോറൻസ് ജയിലിൽ പോയി. ജയിൽ മോചിതനായ ശേഷം അങ്കമാലി ബിഷപ്പ് ഇടപെട്ടായിരുന്നു വിവാഹച്ചടങ്ങുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LAWRENCE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.