ന്യൂഡൽഹി : എയർ മാർഷൽ അമർ പ്രീത് സിംഗിനെ വ്യോമസേനാ മേധാവിയായി നിയമിച്ച് കേന്ദ്രസർക്കാർ. നിലവിൽ വ്യോമസേനാ ഉപമേധാവിയാണ്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി ഈ മാസം 30ന് വിരമിക്കും. അന്ന് ഉച്ചയ്‌ക്കുശേഷം അമർ പ്രീത് സിംഗ് ചുമതലയേൽക്കും.
1984 ഡിസംബറിലാണ് അമർ പ്രീത് സിംഗ് ഫൈറ്റർ പൈലറ്റായി വ്യോമസേനയുടെ ഭാഗമാകുന്നത്. 40 വർഷത്തിനടുത്ത സർവീസിൽ സുപ്രധാനമായ ഒട്ടേറെ ദൗത്യങ്ങൾക്ക് നേതൃത്വം നൽകി. മോസ്കോയിലേക്ക് പോയ മിഗ് - 29 യുദ്ധവിമാനങ്ങളുടെ അപ്ഗ്രേഡ് പ്രൊജക്‌ട് മാനേജ്മെന്റ് സംഘത്തിന്റെ തലവനായിരുന്നു. തേജസ് യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമാക്കാൻ നിർണായക പങ്ക് വഹിച്ചു. നാഷണൽ ഫ്ലൈറ്റ് ടെസ്റ്റ് സെന്ററിന്റെ പ്രൊജക്‌ട് ഡയറക്‌ടറായും പ്രവർത്തിച്ചു. സെൻട്രൽ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, സൗത്ത് വെസ്റ്റേൺ എയർ കമാൻഡിന്റെ എയർ ഡിഫൻസ് കമാൻഡർ തുടങ്ങി സുപ്രധാനപദവികൾ വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |