വാഷിംഗ്ടൺ:പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ സന്ദർശനത്തിന് യു.എസിലെത്തി. ഇന്നലെ ഇന്ത്യൻ സമയം രാത്രി 7.30ന് ഫിലാഡെൽഫിയയിൽ എത്തിയ അദ്ദേഹം വാർഷിക ക്വാഡ് ഉച്ചകോടിക്ക് പ്രസിഡന്റ് ജോ ബൈഡന്റെ ജന്മനാടായ ഡെലവെയറിലെ വിൽമിംഗ്ടണിൽ എത്തി.
മോദിക്കും ബൈഡനും പുറമേ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരും എത്തിയിട്ടുണ്ട്. ക്വാഡ് നേതാക്കളുമായി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നുണ്ട്. വിവിധ കരാറുകളിലും ഒപ്പിടും.
അടുത്തിടെ മോദി നടത്തിയ റഷ്യ, യുക്രെയിൻ സന്ദർശനങ്ങളും സമാധാനശ്രമങ്ങളും ബൈഡനുമായുള്ള ചർച്ചയിൽ വിഷയമാകും. യു.എസിൽ നിന്ന് 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതും ചർച്ചയായേക്കും.
ഇന്ന് ന്യൂയോർക്കിൽ
ന്യൂയോർക്ക് സിറ്റിയിലേക്ക് തിരിക്കുന്ന മോദി ഇന്ന് യു.എസിലെ കമ്പനി മേധാവിമാരുമായി ചർച്ച നടത്തും. എ.ഐ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, സെമികണ്ടക്ടർ, ബയോടെക്നോളജി മേഖലകളിലെ സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യം. തുടർന്ന്, ലോങ് ഐലൻഡിൽ 'മോദി ആൻഡ് യു.എസ്, പ്രോഗ്രസ് ടുഗെദർ’ പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. നാളെ യു.എന്നിന്റെ സമ്മിറ്റ് ഒഫ് ദ ഫ്യൂച്ചറിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |