കൊച്ചി: നടപ്പുവർഷം നിക്ഷേപകർക്ക് റെക്കാഡ് വരുമാനം നൽകി ഇന്ത്യൻ ഓഹരി വിപണി ആഗോള തലത്തിൽ ചരിത്രം സൃഷ്‌ടിക്കുന്നു. ലോകത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ഓഹരി സൂചികകളിൽ വാൾസ്ട്രീറ്റിലെ നാസ്ദാക്കിനും എസ്. ആൻഡ് പിക്കും പിന്നിൽ രണ്ടാം സ്ഥാനം ഇന്ത്യയിലെ സെൻസെക്സും നിഫ്റ്റിയ്‌ക്കുമാണ്. നടപ്പുവർഷം ഇതുവരെ സെൻസെക്‌സ് 17 ശതമാനവും നിഫ്റ്റി 18.7 ശതമാനവും വളർച്ചയാണ് നേടിയത്. നാസ്ദാക്ക് 22 ശതമാനവും എസ് ആൻഡ് പി 20.5 ശതമാനവും നേട്ടം നിക്ഷേപകർക്ക് നൽകി. 13 ശതമാനം വളർച്ചയോടെ ജപ്പാനിലെ നിക്കിയും 12 ശതമാനം നേട്ടത്തോടെ ജർമ്മനിയിലെ ഡി.എ.എക്‌സ് സൂചികയും അടുത്ത സ്ഥാനങ്ങളിലുണ്ട്. മോർഗൺ സ്‌റ്റാൻലി കാപ്പിറ്റൽ ഇന്റർനാഷണലിന്റെ വികസ്വര രാജ്യങ്ങളുടെ ഓഹരി സൂചികയിൽ ചൈനയെ മറികടന്ന് കഴിഞ്ഞ ദിവസം ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
വിദേശ നിക്ഷേപം ഒഴുകുന്നു
മാന്ദ്യം നേരിടുന്നതിന് അമേരിക്കയിലെ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് അര ശതമാനം കുറച്ചതോടെ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കിൽ വൻ കുതിപ്പ് ദൃശ്യമായി. സെപ്തംബറിൽ 33,280 കോടി രൂപയുടെ ഓഹരികളാണ് വിദേശ ധന സ്ഥാപനങ്ങൾ ഇന്ത്യയിൽ വാങ്ങിയത്. ആഭ്യന്തര ധന സ്ഥാപനങ്ങൾ ഈ വർഷം 3.2 ലക്ഷം കോടി രൂപ ഇന്ത്യൻ ഓഹരി വിപണിയിൽ എത്തിച്ചു. മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപം നടപ്പുവർഷം 2.4 ലക്ഷം കോടി രൂപയാണ്.
കുതിപ്പിന് പിന്നിൽ
ചൈനയ്‌ക്ക് ബദലായ നിക്ഷേപ കേന്ദ്രമായി ഇന്ത്യ മാറുന്നു
കേന്ദ്ര സർക്കാരിന്റെ സുസ്ഥിര ധന സമീപനം
രൂപയുടെ സ്ഥിരതയാർന്ന പ്രകടനം
വിദേശ നാണയ ശേഖരത്തിലെ റെക്കാഡ് വർദ്ധന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |