മലപ്പുറം: കേരളത്തിലെ പല ജില്ലകളിലും നിപ വൈറസ് വാഹകരായ വവ്വാലുകളുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടും മലപ്പുറത്തും കോഴിക്കോടും എന്തുകൊണ്ട് രോഗബാധ ആവർത്തിക്കുന്നു.? 22 മരണങ്ങളുണ്ടായിട്ടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ കൈയ്യിൽ ഇതിന് ഉത്തരമില്ല. സംസ്ഥാനത്ത് ആറ് തവണ നിപ സ്ഥിരീകരിച്ചപ്പോൾ കോഴിക്കോട് മൂന്നും മലപ്പുറത്ത് രണ്ടും എറണാകുളത്ത് ഒരുതവണയുമായിരുന്നു.
രണ്ട് മാസത്തിനിടെ മലപ്പുറത്ത് 14കാരനും 24കാരനും മരണപ്പെട്ടു. പഴംതീനി വവ്വാലുകളാണ് രോഗവാഹകരെന്ന കണ്ടെത്തലിനപ്പുറത്തേക്ക് ഇരുജില്ലകളിലും പ്രത്യേകിച്ച് പഠനങ്ങളൊന്നും നടത്തിയിട്ടില്ല. ഓരോ തവണയും നിപയെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെടുമ്പോഴും വീണ്ടും സമീപപ്രദേശങ്ങളിൽ രോഗം പൊട്ടിപ്പുറപ്പെടുന്നു. പ്രതിരോധ സംവിധാനങ്ങളിലെ പാളിച്ചയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ആരോഗ്യമന്ത്രി നിർദ്ദേശങ്ങൾ നൽകിയിട്ടും ഉദ്യോഗസ്ഥ തലത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും വിമർശനമുണ്ട്.
3 വർഷം മുമ്പ്
മുന്നറിയിപ്പ്
കേരളത്തിലെ വിവിധ ജില്ലകളിൽ പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്റെ വ്യാപനമുണ്ടെന്നും കൂടുതൽ പഠനം
നടത്തണമെന്നും മൂന്ന് വർഷം മുമ്പ് പുനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് (എൻ.വി.ഐ) മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മലപ്പുറം,കോഴിക്കോട് പോലുള്ള നിപ സെൻസിറ്റീവ് മേഖലകളിൽ തുടർനടപടികളുണ്ടായില്ല.
കഴിഞ്ഞ ജൂലായ് 20നാണ് മലപ്പുറം പാണ്ടിക്കാട്ടിൽ 14കാരൻ മരിച്ചത്. പാണ്ടിക്കാട്ടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിന്നെടുത്ത പഴംതീനി വവ്വാലുകളുടെ സാമ്പിളുകളിൽ നിപയുടെ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. മരണപ്പെട്ട 14കാരൻ കൂട്ടുകാർക്കൊപ്പം അമ്പഴങ്ങ കഴിച്ച പ്രദേശത്ത് വവ്വാലുകളെ കണ്ടെത്തി. അമ്പഴങ്ങയ്ക്ക് രോഗബാധയുമായി ബന്ധമുള്ളതായി ഔദ്യോഗിക സ്ഥിരീകരണവുമില്ല.
സെപ്തംബർ ഒമ്പതിന് നിപ ബാധിച്ച് മരണപ്പെട്ട തിരുവാലിലെ 24കാരന്റെ വീടിന് സമീപം വവ്വാലുകളുടെ ആവാസകേന്ദ്രമില്ല. യുവാവ് വീടിന് സമീപത്തുള്ള മരത്തിൽ നിന്ന് ഇരുമ്പൻപുളി പറിച്ച് കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
ആദ്യ രോഗിയുടെ
ഉറവിടം അവ്യക്തം
കോഴിക്കോട്,എറണാകുളം,മലപ്പുറം ജില്ലകളിൽ 2018,2019,2021,2024 വർഷങ്ങളിലുണ്ടായ രോഗബാധകളിൽ ആദ്യ രോഗിക്ക് എവിടെ നിന്ന് വൈറസ് ബാധിച്ചുവെന്നത് വ്യക്തമായി സ്ഥിരീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ മേഖലകളിലെ വവ്വാലുകളിൽ നിപയുടെ സാന്നിദ്ധ്യം സംബന്ധിച്ച ശാസ്ത്രീയ തെളിവുകളേയുള്ളൂ. 2018ൽ കോഴിക്കോട്ടെ സൂപ്പിക്കടയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ റിസേർച്ച് പഴംതീനി വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചപ്പോൾ 19 ശതമാനം വവ്വാലുകളിൽ വൈറസുണ്ടായിരുന്നു. 2019ൽ എറണാകുളത്തെ നിപ കേസിലും വവ്വാലുകളിൽ വൈറസിന്റെ ആന്റിബോഡി കണ്ടെത്തി. 2021 സെപ്തംബറിൽ കോഴിക്കോട്ടെ ചാത്തമംഗലത്ത് നിപ സ്ഥിരീകരിച്ചപ്പോൾ ശേഖരിച്ച വവ്വാലുകളുടെ സാമ്പിളിലും ആന്റിബോഡിയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |