ബംഗളൂരു: 29കാരിയുടെ മൃതദേഹം 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ വയലിക്കാവലിലെ അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. മഹാലക്ഷ്മി എന്ന യുവതിയുടെ മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.
അടച്ചിട്ട അപ്പാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം പരക്കുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വെട്ടിനുറുക്കിയ മൃതദേഹകഷ്ണങ്ങൾ ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
ശരീരഭാഗങ്ങൾ കുറച്ച് ദിവസങ്ങളായി ഫ്രിഡ്ജിനുള്ളിൽ തന്നെയാണെന്ന് പൊലീസ് കമ്മീഷണർ സതീഷ് കുമാർ പറഞ്ഞു. മരിച്ച യുവതി ബംഗളൂരു സ്വദേശിയല്ല. ജോലിയുടെ ആവശ്യത്തിനാണ് ഇവർ ഇവിടെയെത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു. ഡോഗ് സക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. യുവതി വിവാഹിതയാണെന്നും റിപ്പോർട്ടുണ്ട്.
2022ൽ ഡൽഹിയിൽ 27കാരിയായ ശ്രദ്ധ വാക്കറെ കൊലപ്പെടുത്തിയ സംഭവത്തിന് സമാനമായ കേസാണ് ഇതും. 2022 മേയ് 18 നാണ് ഡൽഹിയിലെ ഫ്ലാറ്റിൽ ഒപ്പം താമസിച്ച ശ്രദ്ധ വാക്കറെ കാമുകനായ അഫ്താബ് ( 28 ) കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ച കൊന്ന് മൃതദേഹം വെട്ടി നുറുക്കി 35 കഷണങ്ങളാക്കി പുതിയ ഫ്രിഡ്‌ജ് വാങ്ങി മൂന്നാഴ്ച്ചയോളം അതിൽ സൂക്ഷിക്കുകയും പിന്നീട് ഡൽഹി മെഹ്റൗളിയിലെ വനമേഖലകളിൽ ഉപേക്ഷിക്കുകയുമായിരുന്നു. 2022 നവംബർ 12 ന് അഫ്താബിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |