ആലപ്പുഴ : അടിക്കടിയുണ്ടാകുന്ന അരുംകൊലകളിലും കൊലപാതകശ്രമങ്ങളിലും വിറങ്ങലിച്ചിരിക്കുകയാണ് ആലപ്പുഴ. കഴിഞ്ഞ മൂന്നുമാസത്തിനിടെ പ്രമാദമായ നിരവധി സംഭവങ്ങളാണ് ജില്ലയിൽ ഉണ്ടായത്. ഇന്നലെ കിടപ്പുരോഗിയായ ഭാര്യയെയും മകനെയും പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചശേഷം വൃദ്ധനായ ഗൃഹനാഥൻ ജീവനൊടുക്കിയതാണ് ഇതിൽ ഒടുവിലത്തേത്.
ആര്യാട് പഞ്ചായത്ത് പത്താംവാർഡിൽ അവലൂക്കുന്ന് തേവൻകോട് ശ്രീകണ്ഠൻ നായരാണ് (74) ആണ് ഭാര്യ ഓമനയെയും (65), ഇളയ മകൻ ഉണ്ണിക്കൃഷ്ണനെയും (43) കൊലപ്പെടുത്താൻ ശ്രമിച്ചശേഷം തൂങ്ങിമരിച്ചത്. പൊള്ളലേറ്റ ഓമനയും ഉണ്ണിക്കൃഷ്ണനും ഓമനയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെന്ന യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക്ക് ടാങ്കിൽ കുഴിച്ചുമൂടിയതെന്ന വെളിപ്പെടുത്തലാണ് സമീപകാല സംഭവപരമ്പരകളിൽ ജില്ലയിൽ ആദ്യത്തേത്. കേസിലെ പ്രധാന പ്രതിയും കലയുടെ ഭർത്താവുമായ അനിലിനെ ഇസ്രയേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കവേ കേസിലെ മറ്റ് പ്രതികൾക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം രാമങ്കരി വേഴപ്രയിൽ യുവാവിനെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചതാണ് മറ്റൊരു സംഭവം. ആര്യാട് എ.എൻ കോളനിയിൽ സുബിനാണ് (35) ഈ കേസിൽ രാമങ്കരി പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് വേഴപ്ര പുതുപ്പറമ്പിൽ ബൈജുവിനെ (37) വീട്ടിൽ അതിക്രമിച്ചു കയറി സുബിൻ വെട്ടിയത്. ബൈജുവിനൊപ്പമുണ്ടായിരുന്ന തന്റെ ഭാര്യ രഞ്ജിനിയെ കടത്തിക്കൊണ്ടുപോവുകയും ചെയ്തിരുന്നു
കൊല്ലപ്പെട്ടത് രണ്ട് നവജാതശിശുക്കൾ
പാണാവള്ളിയിൽ കാമുകനാൽ ഗർഭിണിയായ യുവതി പ്രസവിച്ച ശിശുവിന്റെ മൃതദേഹം കിലോമീറ്ററുകൾക്ക് ഇപ്പുറം തകഴി കുന്നുമ്മയിൽ പാടത്തിന്റെ ബണ്ടിൽ കുഴിച്ചുമൂടിയതുമായിരുന്നു ഞെട്ടിച്ച മറ്റൊരു സംഭവം. പാണാവള്ളി സ്വദേശിനി സോന ജോജി, കാമുകൻ തോമസ്, സുഹൃത്ത് അശോക് എന്നിവരാണ് കേസിൽ പിടിയിലായത്.
ഇതിന്റെ ഞെട്ടൽ മാറുംമുമ്പാണ് പള്ളിപ്പുറത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയതിന് പള്ളിപ്പുറം സ്വദേശിനി ആശയും(35) കാമുകൻ രതീഷും (38) പിടിയിലായത്.
ഞെട്ടിപ്പിച്ച കൊലപാതകങ്ങൾ
1.ആഗസ്റ്റ് നാലിനാണ് വള്ളികുന്നത്ത് മദ്യലഹരിയിൽ ഇഷ്ടിക കമ്പനിതൊഴിലാളിയായിരുന്ന
പശ്ചിമ ബംഗാൾ ഹരിറാംപൂർ മാൽധ സ്വദേശി സമയഹസ്ത (25) കൊല്ലപ്പെട്ടത്. സുഹൃത്തും ബംഗാൾ സ്വദേശിയുമായ സനതൻ ടുഡുവാണ് (24) തന്റെ സ്ത്രീ സുഹൃത്തുമായി സമയഹസ്തയ്ക്കുള്ള സൗഹൃദത്തിന്റെ പേരിൽ അരുംകൊല നടത്തിയത്.
2.മദ്യപിക്കാനും ആഡംബര ജീവിതത്തിനും പണം കണ്ടെത്താൻ കടവന്ത്ര സ്വദേശിനിയായ സുഭദ്രയെ (74) കലവൂരിലെ വീട്ടുപരിസരത്ത് കൊന്നുകുഴിച്ചിട്ടതാണ് നടുക്കിയ മറ്റൊരു സംഭവം. സുഭദ്ര മകളെപോലെ സ്നേഹിച്ചിരുന്ന ശർമിള (52), ഭർത്താവ് കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസുമായിരുന്നു (നിധിൻ-35), ബന്ധു റൈനോൾഡ് എന്നിവരാണ് കേസിൽ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |