തിരുവനന്തപുരം: സർക്കാരിനെതിരെ ആരോപണ ബോംബുകൾ വർഷിച്ച പി.വി. അൻവറിനെ പാടെ തള്ളിയും പി. ശശിക്ക് സംരക്ഷണ കവചം തീർത്തും നിലപാടുകളിലെ കാർക്കശ്യം മുഖ്യമന്ത്രി പരസ്യമാക്കിയിരിക്കുകയാണ്. ആർ.എസ്.എസ് നേതാക്കളുമായി വിവാദ കൂടിക്കാഴ്ച നടത്തിയ എം.ആർ. അജിത്കുമാറിനെതിരെ അന്വേഷണറിപ്പോർട്ട് വന്നശേഷം ആവശ്യമെങ്കിൽ മാത്രം നടപടിയെന്ന വ്യക്തമായ സന്ദേശവും അദ്ദേഹം സ്വന്തം പാർട്ടിക്കും സി.പി.ഐക്കും നൽകി.
വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം മുടക്കാൻ നശീകരണ പ്രവർത്തനം നടത്തുന്ന മാദ്ധ്യമങ്ങൾക്കെതിരെ നിയമ നടപടി ആലോചിക്കുമെന്ന മുന്നറിയിപ്പും എതിർ ശബ്ദങ്ങളെ ചെറുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്.
കോൺഗ്രസിൽ നിന്ന് വന്ന അൻവർ ഇടതുപക്ഷ പാരമ്പര്യമുള്ള ആളല്ലെന്നും വിശ്വസിക്കാൻ കൊള്ളില്ലെന്നും മുദ്രകുത്തിയ പിണറായി, അൻവറിന്റെ പിന്നിൽ അണിനിരന്നിട്ടുള്ളതായി സംശയിക്കുന്ന സി.പി.എമ്മിലെ ബദൽ ശക്തി കേന്ദ്രങ്ങളെക്കൂടിയാണ് ലക്ഷ്യമാക്കുന്നത്. പി. ശശി, എ.ഡി.ജി.പി - ആർ.എസ്.എസ് കുടിക്കാഴ്ച വിഷയങ്ങളിൽ അൻവർ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി സമ്മേളനങ്ങളിലെ മുഖ്യ ചർച്ചാവിഷയമാവുന്നത് തടയാനുള്ള മുൻകരുതലും.
ശശിക്കെതിരായ ആരോപണങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പറഞ്ഞത്, പാർട്ടി സമ്മേളനം മുൻ നിറുത്തി ശശിക്കെതിരെ പടയോരുക്കം നടത്തുന്ന കണ്ണൂരിലെ നേതാക്കളെയും ഉന്നം വച്ചാണ്.
സി.പി.ഐയെ അധികം
പ്രകോപിപ്പിക്കാതെ
കരിപ്പൂർ സ്വർണക്കടത്തിലും സ്വർണം പൊട്ടിക്കലിലും ഉൾപ്പെടെ അജിത്കുമാറിന് ബന്ധമുണ്ടെന്ന അൻവറിന്റെ ആരോപണം ഹവാല ഇടപാടുകാർക്കുള്ള അസ്വസ്ഥതയുടെ ഭാഗമാണെന്ന് പറഞ്ഞുതള്ളിയ മുഖ്യമന്ത്രി പക്ഷേ, തൃശൂർ പൂരം കലക്കൽ വിവാദത്തിൽ അജിത്കുമാറിന് ആ സംരക്ഷണം നൽകാൻ മുതിർന്നില്ല. അന്വേഷണം പൂർത്തിയാക്കാൻ ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും 24 നകം റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയും ഉറപ്പ് നൽകി. പൂരം കലക്കൽ വിവാദത്തിൽ അന്വേഷണ റിപ്പോർട്ടും നടപടിയും ആവശ്യപ്പെടുന്ന സി.പി.ഐയെ മയപ്പെടുത്താനാണിത്. ആർ.എസ്.എസ് - എ.ഡി.ജി.പി കൂടിക്കാഴ്ച ഗൗരവമുള്ളതാണെന്നും, അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടാൽ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയത് പ്രതിപക്ഷത്തിന് മാത്രമല്ല പാർട്ടിക്കും ഇടതു മുന്നണിക്കും കൂടിയുള്ള മറുപടിയാണ്.
മുഖ്യമന്ത്രിയെ 'വളഞ്ഞിട്ട്"
ആക്രമിച്ച് അൻവർ
പി. ശശിയുടെ പ്രവർത്തനം മാതൃകാപരമെന്ന മുഖ്യമന്ത്രിയുടെ പരാമർശങ്ങളെ പരോക്ഷമായി വെല്ലുവിളിച്ച അൻവർ
ഇ.എം.എസ് കോൺഗ്രസ് സെക്രട്ടറി ആയിരുന്നുവെന്നാണ് ഓർമ്മിപ്പിച്ചത്. കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നയാളാണ് പി. ശശിയെന്ന് ആരോപിച്ചു. മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ വേറേ വഴി തേടുമെന്നും തീയിൽ കുരുത്ത താൻ വെയിലത്ത് വാടില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഒന്നും പറയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പരോക്ഷമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |