തിരുവനന്തപുരം: ഏത് ചോദ്യത്തിനും മറുപടി നൽകിയേ പോകൂ എന്ന ഉറപ്പുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിന് എത്തിയത്. ചിരിച്ചുകൊണ്ടായിരുന്നു മറുപടികൾ. പുകയുന്ന വിഷയങ്ങളിൽ വ്യക്തമായ മറുപടി. കുനുഷ്ഠ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്‌തു.
വിജിലൻസ് അന്വേഷണം നേരിടുന്നയാൾ എ.ഡി.ജി.പി.സ്ഥാനത്ത് തുടരുന്നത് അനൗചിത്യമല്ലേ എന്ന് ചോദിച്ചപ്പോൾ മാത്രം ചിരിമാഞ്ഞു. വിജിലൻസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കുന്നതല്ലേയുള്ളൂ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
അജിത് കുമാറിനെ മാറ്റണമെന്ന് സി.പി.ഐ. മുഖപത്രം എഴുതിയത് ചൂണ്ടിക്കാട്ടിയപ്പോൾ പാർട്ടികളെ പിണക്കാൻ ശ്രമിക്കേണ്ടെന്ന് മറുപടി.
തൃശൂർ പൂരം കലക്കാൻ പൊലീസ് ശ്രമിച്ചെന്ന ആരോപണത്തിൽ അന്വേഷണം അഞ്ചുമാസമായിട്ടും പൂർത്തിയാകാത്തത് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി. ആരോപണ വിധേയനായ അജിത് കുമാർ തന്നെ അന്വേഷിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചപ്പോൾ അന്വേഷണം നടക്കുകയല്ലേ, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്ന് പറഞ്ഞ് തടിതപ്പി.
അൻവർ ഉയർത്തുന്ന പ്രശ്നങ്ങളിൽ വീര്യത്തോടെയാണ് മുഖ്യമന്ത്രി
പ്രതികരിച്ചത്. അൻവർ വീണ്ടും പറഞ്ഞാൽ താനും പറയും. അൻവറിന്റെ വഴി ഇടതുമുന്നണിയുടേതല്ല, കോൺഗ്രസിന്റേതാണെന്ന ഒളിയമ്പും പ്രയോഗിച്ചു. സ്വർണക്കടത്തിനെതിരെ പൊലീസ് എടുത്ത നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, അൻവറിന്റെ ലക്ഷ്യം നടക്കാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |