വ്യാജ വാർത്തകൾക്കെതിരെ
നിയമനടപടി സ്വീകരിക്കും
തിരുവനന്തപുരം : വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റ് തുകയെ ചെലവഴിച്ചതെന്ന് ദുർവ്യാഖ്യാനം ചെയ്ത് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതിയുടെ വിധിന്യായത്തെയാണ് ദുർവ്യാഖ്യാനം ചെയ്തത്. വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമാവുകയാണെന്നും
അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടമാണ് നൽകിയത്. ഇതിലെ വസ്തുതകൾ മനസ്സിലാക്കാനായില്ലെങ്കിൽ വൈദഗ്ധ്യം ഉള്ളവരോട് ചോദിച്ച് തിരിച്ചറിയാനുള്ള സത്യസന്ധത കാണിക്കണമായിരുന്നു. എന്നാൽ, ദുർവ്യാഖ്യാനം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ തിരിക്കാനാണ് നോക്കിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാഭാഗത്തുനിന്നും ലഭിച്ച സഹകരണവും പിന്തുണയും തകർക്കുകയെന്ന അജണ്ടയാണ് വ്യാജ വാർത്തകൾക്ക് പിന്നിലുള്ളത്. തെറ്റായ വാർത്തയെന്ന് മനസ്സിലാക്കി ചിലർ തിരുത്തി.
തുക കൂടുതലോ, കുറവോ ആകാം
മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല. പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യമാകെ അവലംബിക്കുന്ന രീതികളുണ്ട്. മനക്കണക്കുവച്ച് ചെയ്യുന്നതല്ല. തയ്യാറാക്കുമ്പോൾ സർക്കാരിനു മുന്നിൽ ചെലവുകളുടെ യഥാർത്ഥ ബില്ലുകളില്ല. രക്ഷാപ്രവർത്തനം എത്രനാൾ തുടരാൻ സാധ്യതയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രോജക്ടഡ് തുക തയ്യാറാക്കി സമർപ്പിക്കാനാണ് സാധിക്കുക. അത് കൂടുതലോ കുറവോ ആകാം.
2. മെമ്മോറാണ്ടം തയ്യാറാക്കുന്ന ഘട്ടത്തിൽ തന്നെ യഥാർത്ഥ നഷ്ടം 1200 കോടി രൂപയിലധികമാണെന്ന് കണക്കാക്കിയിരുന്നു. എന്നാൽ, എസ്.ഡി.ആർ.എഫ് മാനദണ്ഡപ്രകാരം 219 കോടി രൂപ ചോദിച്ചതാണ് വ്യാജപ്രചാരണത്തിനുപയോഗിച്ചത്. തുക ഉപയോഗിക്കാതിരുന്നാൽ, മറ്റ് പദ്ധതി വിഹിതങ്ങളെ പോലെ ലാപ്സാവില്ല. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ചെലവഴിക്കാനും സാധിക്കില്ല. ഫണ്ടിന്റെ നിയന്ത്രണം പൂർണമായും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മുതിർന്ന അഞ്ച് സെക്രട്ടറിമാർ അടങ്ങുന്ന സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു.
നശീകരണ മാദ്ധ്യമപ്രവർത്തനം
ഈ നശീകരണ മാദ്ധ്യമ പ്രവർത്തനം സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്. മാദ്ധ്യമങ്ങൾ വിവാദ നിർമ്മാണശാലകളായി മാറി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കച്ചവട രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കുകയെന്ന നിലയിലേക്ക് അധഃപതിച്ചു. ഇതാദ്യമായല്ല ഇത്തരത്തിലുള്ള കഥകൾ പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെവിൻ കേസ്, എ.കെ.ജി സെന്റർ ആക്രമണം,വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം, ഓമനക്കുട്ടൻ വിഷയം, ലോക കേരള സഭയുമായി ബന്ധപ്പെട്ട തന്റെ ന്യൂയോർക്ക് സന്ദർശനം തുടങ്ങിയ വിഷയങ്ങളിൽ വ്യാജവാർത്ത നൽകി. ചാനലുകളുടെ കിടമത്സരത്തിൽ വ്യാജവാർത്തകളുടെ കുത്തൊഴുക്കാണ്. റേറ്റിങ്ങിനുവേണ്ടി ഒരു ജനതയുടെ അതിജീവനപോരാട്ടങ്ങളെ തുരങ്കം വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |