ന്യൂഡൽഹി : ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താഴ്‌വരയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും തമ്മിൽ വാക്പോര്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാക്കിസ്ഥാൻ ഭയപ്പെടുന്നതിനാൽ അതിർത്തി മേഖലകൾ ഇപ്പോൾ ശാന്തമാണെന്ന് പൂഞ്ചിലെ റാലിയിൽ ഷാ പറഞ്ഞു. കാശ്‌മീരിലെ ഭീകരതയ്‌ക്ക് ഉത്തരവാദികൾ കോൺഗ്രസും നാഷണൽ കോൺഫറൻസും പി.ഡി.പിയുമാണ്. അവർ പാകിസ്ഥാനെ പേടിച്ചു. എന്നാലിപ്പോൾ സാഹചര്യം മാറി. അതിർത്തിയിൽ പാക് വെടിവയ്‌പ്പില്ല. അങ്ങനെയുണ്ടായാൽ ചർച്ചയിലൂടെയല്ല, വെടിയുണ്ടയിലൂടെ രാജ്യം തിരിച്ചടിക്കും. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസ് -നാഷണൽ കോൺഫറൻസ് -പി.ഡി.പി കുടുംബവാഴ്ച അവസാനിക്കും. ഈ പാർട്ടികളുടെ ഭരണത്തിൽ 40,000ൽപ്പരം നിരപരാധികളാണ് കൊല്ലപ്പെട്ടത്. 3000ത്തോളം ദിവസം കാശ്‌മീർ നിശ്ചലമായി. ഭീകരതയിൽ നട്ടംതിരിഞ്ഞിരിക്കെ, നാഷണൽ കോൺഫറൻസ് നേതാവും മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്‌ദുള്ള ലണ്ടനിൽ സുഖവാസത്തിന് പോയി. യുവാക്കളുടെ കൈയിൽ കല്ലല്ല, ലാപ്ടോപ്പാണ് മോദി സർക്കാർ നൽകിയതെന്നും അമിത് ഷാ പറഞ്ഞു.
'പാകിസ്ഥാനെ വിവാഹം ചെയ്യുന്നു"
പാകിസ്ഥാനിൽ പോയി ഞങ്ങൾ കെട്ടിപ്പിടിച്ച് ബിരിയാണി കഴിച്ചിട്ടില്ലെന്ന്, മോദിയെ കുത്തി മല്ലികാർജ്ജുൻ ഖാർഗെ തിരിച്ചടിച്ചു. ജമ്മുവിൽ ഇന്നലെ നടന്ന പ്രചാരണത്തിനിടെയാണ്, 2015ൽ മോദി അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ലാഹോറിൽ വച്ച് സന്ദർശിച്ചതും ബിരിയാണി കഴിച്ചതും ഖാർഗെ ഓർമ്മിപ്പിച്ചത്. 'ഇന്ത്യയോട് പ്രണയമാണെന്ന് കാണിച്ച് പാകിസ്ഥാനെ വിവാഹം ചെയ്യുന്നു. പാകിസ്ഥാനുമായി ചർച്ചകൾ ആരംഭിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്ന് അമിത് ഷായും മോദിയും കള്ളപ്രചാരണം നടത്തുന്നു. വികസനം വരുന്നുവെന്ന പ്രതീതിയുണ്ടാക്കാനാണ് ശ്രമം. എന്നാൽ, ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്നു. അതെന്തു കൊണ്ടാണ് ? കോൺഗ്രസ് വാഗ്ദാനം ചെയ്യുന്ന ഏഴു ഗ്യാരന്റികളിൽ, ജമ്മു കാശ്‌മീരിന് സമ്പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനാണ് പ്രഥമപരിഗണന. പ്രതിപക്ഷത്തെ നേതാക്കളുടെ നാവുമുറിക്കുന്നതിനെ കുറിച്ചാണ് ആർ.എസ്.എസ് - ബി.ജെ.പി നേതാക്കൾ പറയുന്നത്. സത്യം പറയുന്നതിനാൽ രാഹുൽ ഗാന്ധിയെ നിരന്തരം ലക്ഷ്യമിടുന്നു. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയർത്തും"- ഖാർഗെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |