കൊച്ചി: വിജയവഴി തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിൽ ഐ.എസ്.എൽ പതിനൊന്നാം സീസണിലെ രണ്ടാം പോരിനിറങ്ങും. ഈസ്റ്റ് ബംഗാളാണ് എതിരാളികൾ. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. ആദ്യമത്സരത്തിൽ തോറ്റ ഇരുടീമുകൾക്കും മുന്നോട്ടുള്ള കുതിപ്പിന് ഇന്ന് ജയിച്ചേ തീരൂ. അതിനാൽ തന്നെ ഇന്ന് പോരാട്ടത്തിന്റെ മൂർച്ചകൂടുമെന്ന് ഉറപ്പ്. സ്റ്റേഡിയത്തിൽ പ്രവേശനം പഴയപടിയായി പുനസ്ഥാപിച്ചിട്ടുണ്ട്.
ലൂണയില്ല
തിരുവോണദിനത്തിലെ ആദ്യമത്സരത്തിൽ പഞ്ചാബിനോടേറ്റ തോൽവിയിൽ നിന്നും പാഠമുൾക്കൊണ്ടാകും പരിശീലകൻ സ്റ്റാറേ ബ്ലാസ്റ്റേഴ്സിനെ കളത്തിലിറക്കുക. നായകൻ ആഡ്രിയാൻ ലൂണ ഇന്നും കളത്തിലിറങ്ങില്ലെന്നാണ് വിവരം. പകരക്കാരനായി ഇറങ്ങി പഞ്ചാബിനെതിരെ ഗോൾനേടിയ ജീസസ് ജിമെനെസും ഇന്ന് ആദ്യ ഇലവനിൽ ഇടംപിടിച്ചേക്കും. ജിമെനസ് വന്നാൽ പെപ്ര പുറത്തിരിക്കേണ്ടി വരും.
സന്ദീപ് സിംഗ്, പ്രീതം കോട്ടാൽ, മുഹമ്മദ് സഹീഫ്, ഡ്രിൻസിച്ച് എന്നിവർ തന്നെയാകും മഞ്ഞപ്പടയുടെ കോട്ടകാക്കാനുള്ള ഉത്തരവാദിത്വം. അലക്‌സാഡ്രേ കോഫും മലയാളി താരം വിബിൻ മോഹനും ഫ്രഡിയും ചേരുന്ന കെട്ടുറപ്പുള്ള മദ്ധ്യനിരയാകും. നോഹ, ജീസസ്, രാഹുൽ എന്നിവരായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണനിര.സച്ചിൻ സുരേഷ് തന്നെയാകും ഗോൾവലകാക്കുക.
അൻവർ ഇൻ
വിലക്ക് മാറി ഇന്ത്യൻപ്രതിരോധ താരം അൻവർ അലി ഈസ്റ്റ് ബംഗാൾ ജേഴ്‌സിയിൽ ആദ്യമായി കളത്തിലിറങ്ങും. ബംഗളൂരു എഫ്.സിയോട് ഏകപക്ഷിയമായ ഒരു ഗോളിന് തോറ്റാണ് ഈസ്റ്റ് ബംഗാളിന്റെ വരവ്. ആദ്യമത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ ലാൽചുംഗ്ലുഗയ്ക്ക് പകരമായാകും അൻവർ അലി എത്തുക. മോഹൻ ബഗാനുമായുള്ള ട്രാൻസ്ഫർ വിവാദത്തിൽ അൻവർ അലിക്ക് എ.ഐ.എഫ്.എഫിന്റെ പി.എ.സി കമ്മിറ്റി നാല് മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
4 മാസത്തെ വിലക്ക് പി.എ.സി കമ്മിറ്റി താത്കാലികമായി റദ്ധാക്കിയതാണ് അൻവറിന്റെ മടങ്ങിവരവിന് വഴിതുറന്നത്.ബംഗളൂരിനെതിരെ ഇറങ്ങിയ ടീമിൽ മറ്റ് മാറ്റങ്ങളൊന്നും മുഖ്യപരിശീലകൻ കാൾസ് ക്യുഡ്രാറ്റ് വരുത്തിയേക്കില്ല.മുൻ ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോ ഡയമറ്റക്കോസാണ് ഈസ്റ്റ് ബംഗാളിന്റെ തുറുപ്പുചീട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |