കൊളംബോ: ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനത വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ വിജയത്തിലേക്ക്. ഇതുവരെ എണ്ണിയതിൽ 57 ശതമാനം വോട്ടുകൾ അദ്ദേഹം നേടിയെന്നാണ് റിപ്പോർട്ട്. നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്.
പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും ബഹുദൂരം പിന്നിലാണ്. 38 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. തീവ്ര ഇടതുപാർട്ടിയിൽനിന്ന് സോഷ്യലിസ്റ്റ് പാർട്ടിയായി രൂപം മാറിയാണ് ജനത വിമുക്തി പെരമുന തിരഞ്ഞെടുപ്പിൽ ഇറങ്ങിയത്.
22 ഇലക്ട്റൽ ഡിസ്ട്രിക്ടുകളിൽ ഏഴിലെയും തപാൽ വോട്ടിംഗിൽ അനുര കുമാര ദിസനായകെ 57 ശതമാനം വോട്ടുകളാണ് നേടിയത്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ തുടർന്നുള്ള വോട്ടെണ്ണലിലും അനുര കുമാര ദിസനായകെ വ്യക്തമായ ലീഡ് തുടരുകയാണ്. ഇന്നലെ രാജ്യമൊട്ടാകെയുള്ള 13,000 പോളിങ് സ്റ്റേഷനുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ദിസനായകെ മുന്നിലെത്തുമെന്നും റെനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നായിരുന്നു സർവേഫലങ്ങൾ.
രാജപക്‌സെ സർക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ പ്രധാന നേതാവെന്ന നിലയിൽ യുവാക്കൾക്കിടയിൽ ദിസനായകയെക്ക് കാര്യമായ സ്വാധീനമുണ്ട്. അഴിമതി ഇല്ലാതാക്കുക, സ്വകാര്യവത്കരണം പുനഃപരിശോധിക്കുക, ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുക, ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചാണ് ദിസനായകെയുടെ ജനത വിമുക്തി പെരമുന തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും തുടർന്നുണ്ടായ കലാപത്തിനും പിന്നാലെ മുൻപ്രസിഡന്റ് ഗോതബയ രാജപക്സ രാജിവച്ചതിനെത്തുടർന്നാണ് റനിൽ വിക്രമസിംഗെ അധികാരമേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |