കീവ്: സർക്കാർ, സൈനിക ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഉപകരണങ്ങളിൽ ടെലിഗ്രാം മെസേജിംഗ് പ്ലാറ്റ്ഫോമിന് വിലക്കേർപ്പെടുത്തി യുക്രെയിൻ. റഷ്യയിൽ നിന്നുള്ള സൈബർ നുഴഞ്ഞുകയറ്റം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് രാജ്യത്തെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഡിഫെൻസ് കൗൺസിൽ പറഞ്ഞു.
പ്രതിരോധ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി ബന്ധപ്പെട്ടുള്ള ജീവനക്കാർക്കും നിരോധനം ബാധകമാണ്. സൈബർ ആക്രമണം മുതൽ ലൊക്കേഷൻ വിവരങ്ങൾ ചോർത്തുന്നതിന് വരെ ശത്രുക്കൾ ടെലിഗ്രാം ഉപയോഗിക്കുന്നതായി യുക്രെയിൻ ആരോപിച്ചു. അതേ സമയം, റഷ്യയടക്കം ഒരു രാജ്യങ്ങളുമായും തങ്ങൾ മെസേജിംഗ് ഡേറ്റ പങ്കുവയ്ക്കാറില്ലെന്ന് ടെലിഗ്രാം പ്രതികരിച്ചു. യുക്രെയിനിലും റഷ്യയിലും സൈനിക, സർക്കാർ സംവിധാനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് ടെലിഗ്രാം.
2013ൽ റഷ്യക്കാരനായ പവേൽ ഡുറോവ് തന്റെ സഹോദരനൊപ്പമാണ് ടെലിഗ്രാം സ്ഥാപിച്ചത്. പ്രതിപക്ഷത്തെ നിയന്ത്രിക്കാൻ സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാൻ തയ്യാറാകാതെ വന്നതോടെ തൊട്ടടുത്തവർഷം പവേൽ റഷ്യ വിട്ടു. നിലവിൽ ഫ്രഞ്ച്, യു.എ.ഇ ഇരട്ട പൗരത്വമുള്ള പവേൽ കഴിഞ്ഞ മാസം ഫ്രാൻസിൽ അറസ്റ്റിലായിരുന്നു. ടെലിഗ്രാമിലൂടെ ക്രിമിനൽ പ്രവർത്തനങ്ങൾ പ്രചരിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടെന്ന കേസിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |