ന്യൂഡൽഹി: ഇന്തോ- പസഫിക് മേഖലയിലെ വിദ്യാർത്ഥികൾക്ക് അഞ്ച് ലക്ഷം ഡോളറിന്റെ (ഏകദേശം നാല് കോടി) 50 ക്വാഡ് സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. നാല് വർഷത്തെ എഞ്ചിനീയറിംഗ് അണ്ടർ ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കാണ് അവസരം. കേന്ദ്രസർക്കാർ സാമ്പത്തികസഹായം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്.
ഡെലവെയറിലെ ക്ലേട്ടണിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പഠിച്ച കലാലയമായ ആർച്ച്‌മെയർ അക്കാഡമിയിൽ നടന്ന ഉച്ചക്കോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതിനുശേഷമാണ് പുതിയ പ്രഖ്യാപനം. ഉച്ചകോടിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും പങ്കെടുത്തിരുന്നു.
ക്വാഡ് (ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്) ആർക്കും എതിരല്ലെന്നും മനുഷ്യത്വത്തിന് അത്യന്താപേക്ഷിതമാണെന്നും ഉച്ചകോടിയിൽ പങ്കെടുത്തതിനുശേഷം മോദി പ്രതികരിച്ചു. നിലവിലെ പ്രതിസന്ധികൾക്ക് സമാധാനപരമായ പരിഹാരം ഉണ്ടാകണമെന്നും അന്താരാഷ്ട്ര ക്രമമനുസരിച്ചുളള നിയമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാര്യങ്ങൾ ചെയ്തുതീർക്കുന്ന ജനാധിപത്യരാജ്യങ്ങളുടെ ഒരു കൂട്ടമാണ് ക്വാഡെന്നും ബൈഡൻ പ്രതികരിച്ചു. ക്ലീൻ എനർജി, നിർണായകമായ സാങ്കേതികവിദ്യ, തീവ്രവാദ വിരുദ്ധത തുടങ്ങിയ സുപ്രധാന മേഖലകളിൽ സേവനം നൽകുന്നതിന് ക്വാഡ് പ്രതിജ്ഞാബദ്ധമാണെന്ന് അൽബാനീസ് പറഞ്ഞു. ഇൻഡോ പസഫിക് മേഖലയിലെ ക്യാൻസർ രോഗികൾക്കായുളള പിന്തുണ വർദ്ധിപ്പിക്കുന്നതിനായുളള ക്യാൻസർ മൂൺഷോട്ട് പരിപാടിയിലും നേതാക്കൾ പങ്കെടുത്തു.
ഗാവി,ക്വാഡ് സംരംഭങ്ങൾക്ക് കീഴിൽ ഇന്തോ പസഫിക് രാജ്യങ്ങൾക്ക് 40 ദശലക്ഷം വാക്സിൻ ഡോസുകളും മോദി വാഗ്ദ്ധാനം ചെയ്തു. അതിനിടയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എജ്യൂക്കേഷൻ പഠനത്തിനായുളള രണ്ടാംഘട്ട വിദ്യാർത്ഥികളെ പ്രഖ്യാപിച്ചു. അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ (ആസിയാൻ) രാജ്യങ്ങളിൽ നിന്നുളള വിദ്യാർത്ഥികളാണ് പഠിക്കുന്നത്. സാധാരണയായി ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക, ബ്രൂണയ്, കംബോഡിയ, ഇന്തോനേഷ്യ,മലേഷ്യ,ഫിലിപ്പീൻസ്,സിങ്കപ്പൂർ,തായ്‌ലൻഡ്. വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |