വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ സന്ദർശനത്തിന് യുഎസിലെത്തിയിരിക്കുകയാണ്. വാർഷിക ക്വാഡ് ഉച്ചകോടിക്കായി ഡെലവെയറിലെ വിൽമിംഗ്ടണിൽ എത്തിയ മോദി പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹത്തിന്റെ വസതിയിൽ ഉഭയകക്ഷി ചർച്ച നടത്തി.
ഇപ്പോഴിതാ മോദി ബെെഡന് നൽകിയ സമ്മാനങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വെള്ളിയിൽ തീർത്ത ചെറു ട്രെയിനിന്റെ മാതൃകയും ബെെഡനും പ്രഥമ വനിത ജിൽ ബെെഡന് പഷ്മിന ഷാളുമാണ് സമ്മാനിച്ചത്. മഹാരാഷ്ട്രയിലെ കെെത്തൊഴിലുകാരാണ് പഴയ മാതൃകയിലുള്ള ട്രെയിൻ നിർമിച്ചിരിക്കുന്നത്.
ട്രെയിനിന്റെ ഒരു വശത്ത് മോദിയുടെ സന്ദർശനത്തെ സൂചിപ്പിക്കുന്ന ഡൽഹി- ഡെലവെയർ എന്നും കാണാം. മറുവശത്ത് ഇന്ത്യൻ റെയിൽവേയ്സ് എന്നും എഴുതിയിട്ടുണ്ട്. 92.5 ശതമാനവും വെളളികൊണ്ടാണ് ഇത് നിർമിച്ചിട്ടുള്ളത്. കാശ്മീർ തനത് വസ്ത്രമായ പഷ്മിന ഷാളാണ് ജിൽ ബെെഡന് മോദി നൽകിയത്. മൃദുലവും നല്ല ബലവുമുള്ളതാണ് ഈ ഷാൾ.
അതേസമയം, മോദിയും ജോ ബൈഡനും നിരവധി കാര്യങ്ങൾ ചർച്ച ചെയ്‌തെന്നാണ് റിപ്പോർട്ട്. യുഎസിൽ നിന്ന് 31 എംക്യു-9ബി പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതും കൊൽക്കത്തയിൽ സെമി കണ്ടക്‌ടർ പ്ളാന്റ് സ്ഥാപിക്കുന്നതും ഇരുനേതാക്കളും ചർച്ച ചെയ്തു. സംയുക്ത സൈനികാഭ്യാസം ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തവും ചർച്ചയായി.
ആറ് ആകാശ നിരീക്ഷണ ഡ്രോണുകളും 15 കടൽ നിരീക്ഷണ ഡ്രോണുകളും ഉൾപ്പെടെ 31 ജനറൽ അറ്റോമിക്‌സ് എംക്യു-9ബി ഡ്രോണുകളാണ് ഇന്ത്യ യുഎസിൽ നിന്ന് വാങ്ങുന്നത്. കടൽ നിരീക്ഷണ ഡ്രോണുകൾ നാവിക സേനയ്ക്കും ആകാശ നിരീക്ഷണ ഡ്രോണുകളിൽ എട്ടെണ്ണം വീതം വ്യോമസേനയ്ക്കും സായുധ സേനയ്ക്കുമായി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |